ത്വക് സംബന്ധമായ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതായിരുന്നു കുട്ടി. പലതവണ ചികിത്സ നല്‍കിയിട്ടും അസുഖം ഭേദമാവാത്തതിനെത്തുടര്‍ന്നാണ് ത്വക് ഡോക്ടറെ കണ്ടത്...

മലപ്പുറം: അഞ്ചുവയസ്സായ ആണ്‍കുട്ടിയുടെ മൂക്കില്‍ എട്ടുമാസമായി കുടുങ്ങിക്കിടന്നിരുന്ന സേഫ്റ്റി പിന്‍ നിംസ് ഹോസ്പിറ്റലില്‍നിന്ന് നീക്കം ചെയ്തു. പോരൂര്‍ അയനിക്കോട് സ്വദേശിയായ കുട്ടിയുടെ മൂക്കിലായിരുന്നു പിൻ. നിംസ് ആശുപത്രി എമര്‍ജന്‍സി വിഭാഗം ഡോ. രമേശിന്റെ സഹായത്തോടെ ഇ എന്‍ ടി ഡോക്ടര്‍ ഫാരിഷ ഹംസയുടെ നേതൃത്വത്തില്‍ നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ഓപറേഷന്‍ കൂടാതെതന്നെ പിൻ പുറത്തെടുക്കുകയായിരുന്നു.

ത്വക്‍ സംബന്ധമായ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതായിരുന്നു കുട്ടി. പലതവണ ചികിത്സ നല്‍കിയിട്ടും അസുഖം ഭേദമാവാത്തതിനെത്തുടര്‍ന്ന് ത്വക്‍ ഡോക്ടര്‍ ആയിഷ സപ്ന നടത്തിയ അന്വേഷണത്തിലാണ് മാസങ്ങള്‍ക്കുമുമ്പ് പിൻ മൂക്കില്‍ പോയ സംഭവം പറയുന്നത്. മൂക്കിനുള്ളിലകപ്പെട്ട പിൻ പിന്നീട് പുറത്തേക്ക് പോയതായും കുട്ടിയും കുടുംബവും പറഞ്ഞു.

എന്നാല്‍, വിശദപരിശോധനയില്‍ കുട്ടിയുടെ മൂക്കിനകത്ത് പിൻ ഉണ്ടെന്ന് കണ്ടെത്തി. എട്ടുമാസത്തോളം മൂക്കിനകത്ത് ഇരുന്നതുകാരണം കോശങ്ങള്‍ വളര്‍ന്ന് പിന്‍ ശരീരത്തിനുള്ളില്‍ അകപ്പെട്ട അവസ്ഥയില്‍ ആയിരുന്നെന്ന് എക്‌സ്‌റേയില്‍ വ്യക്തമായി. പിൻ കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഭാവിയില്‍ കുട്ടിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.