'സ്കൂളിലേക്ക് ബസ് കിട്ടിയില്ല, ക്ഷീണിച്ച് പാലത്തിലിരുന്നു'; നാട്ടുകാർ കണ്ടത് തോട്ടിൽ മുങ്ങിയ ആകാശിനെ, ദാരുണം
എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് നാട്ടുകാരിൽ ഒരാൾ ആകാശിനോട് ചോദിച്ചിരുന്നു. ക്ഷീണം തോന്നി ഇരുന്നതാണെന്ന് ആകാശ് മറുപടിയും നൽകി.
![plus one students found dead in thiruvananthapuram vilappilsala vkv plus one students found dead in thiruvananthapuram vilappilsala vkv](https://static-ai.asianetnews.com/images/01hgzggnzzv9br53d2y8k6kde3/student-found-dead_363x203xt.jpg)
വിളപ്പിൽശാല: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല സ്വദേശി ആകാശ് (17) ആണ് മരിച്ചത്. ചാല ബോയ്സ് സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആകാശ്. സ്കൂളിലേക്ക് പോകാൻ ബസ് കിട്ടാത്തതിനാൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ മരണം സംഭവിക്കുന്നത്.
വീട്ടിലേക്ക് നടക്കുന്നതിനിടെ ക്ഷീണം തോന്നി ആകാശ് എള്ളുവിള പാലത്തിന് സമീപം ഇരുന്നു. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് നാട്ടുകാരിൽ ഒരാൾ ആകാശിനോട് ചോദിച്ചിരുന്നു. ക്ഷീണം തോന്നി ഇരുന്നതാണെന്ന് ആകാശ് മറുപടിയും നൽകി. വെയിലത്ത് ഇരിക്കേണ്ട, വീട്ടിലേക്ക് പോകാൻ പറഞ്ഞ ശേഷം നാട്ടുകാരൻ അവിടെ നിന്നും മടങ്ങി.
കുറേ കഴിഞ്ഞ് ഇതു വഴി നടന്നു പോയവരാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ ആകാശിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വിളപ്പിൽശാല ആശുപത്രിയിൽ എത്തിച്ചു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ആകാശിന് ഫിറ്റ്സ് രോഗം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
Read More : 'നഴ്സിംഗ് കോളേജിൽ അഡ്മിഷൻ ശരിയാക്കാം', അലോട്ട്മെന്‍റ് മെമ്മോ, സർക്കുലർ, എല്ലാം വ്യാജം; തട്ടിയത് 98 ലക്ഷം !