യുപി സ്വദേശികളായ 16 ഉം 14 ഉം വയസുള്ള സഹോദരിമാരെ സഹോദരന്മാർ പീഡിപ്പിച്ചെന്ന ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നത്.
കൊച്ചി: സഹോദരിമാരെ പീഡിപ്പിച്ചെന്നാരോപിച്ച് സഹോദരങ്ങൾക്കെതിരെ പോക്സോ കേസെടുത്ത സംഭവം വ്യാജമെന്ന് കണ്ടെത്തൽ. ഹൈക്കോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്. കോടതി വെറുതെ വിട്ട സഹോദരന്മാരെ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വീട്ടിൽ കയറാനനുവദിക്കാത്ത സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി.
യുപി സ്വദേശികളായ 16 ഉം 14 ഉം വയസുള്ള സഹോദരിമാരെ സഹോദരന്മാർ പീഡിപ്പിച്ചെന്ന ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നത്. അന്വേഷണത്തിനായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദില്ലിയില്‍ പോകാൻ യുപി സ്വദേശികളായ മാതാപിതാക്കളിൽ നിന്ന് വിമാന ടിക്കറ്റ് ചോദിച്ച് വാങ്ങിയെന്നതിലടക്കം വലിയ വിവാദമുണ്ടാക്കിയതാണ് ഈ കേസ്.
പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ അഞ്ച് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐയായിരുന്ന വിനോദ് കൃഷ്ണയടക്കമുള്ളവരെ സസ്പെൻഡും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഈ കേസ് തന്നെ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ റഫറർ റിപ്പോർട്ട് സമർപ്പിച്ചു.
ഇതിനിടെയിലാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സഹോദരന്മാർ സ്വന്തം വീട്ടിൽ കയറാൻ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടികാണിച്ച്, പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. വീട്ടിൽ കയറിയാൽ കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വ്യാജമായി പ്രതിചേർക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദേശിച്ച ഹൈക്കോടതി ഇത് സംബന്ധിച്ച റിപ്പോർട്ടും തേടി. ഏപ്രിൽ നാലിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും
