മോഷണം പോയ ഫോണുകളുടെ ഐഎംഇഐ നമ്പറുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ സഹോദരങ്ങൾ പിടിയിലായത്

തൃശൂര്‍: തൃശൂര്‍ പുതുക്കാട് തലോരില്‍ മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്ത് ലക്ഷങ്ങളുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. അന്നമനട കല്ലൂര്‍ ഊളക്കല്‍ വീട്ടില്‍ സെയ്ത് മൊഹസീന്‍, സഹോദരന്‍ മൊഹത്ത് അസീം എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 31 ന് അതിരാവിലെ സംസ്ഥാന പാതയോരത്തെ അഫാത്ത് മൊബൈല്‍ ഷോപ്പിന്റെ ഷട്ടറിന്റെ താഴ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്തുമാറ്റിയാണ് സംഘം മോഷണം നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

10 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്. കടയുടെ ഉള്ളില്‍ കയറി 2 പേര്‍ ചേര്‍ന്ന് ഫോണുകള്‍ ചാക്കുകളില്‍ നിറച്ച് കാറില്‍ രക്ഷപ്പെടുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മോഷണം പോയ ഫോണുകളുടെ ഐ എം ഇ ഐ നമ്പറുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. ഇവര്‍ ഇത്തരത്തിലുള്ള മോഷണങ്ങള്‍ മുന്‍പ് നടത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പയ്യന്നൂരിൽ കല്യാണവീട്ടിൽനിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി എന്നതാണ്. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടത്. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെ കൊണ്ടുവെച്ചതെന്നാണ് സംശയം. കവർന്ന മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച വിവാഹ ദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങൾ മോഷണം പോയത്. കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.