കർണാടക ആർടിസി ബസിൽനിന്ന് കഞ്ചാവ് പിടികൂടി. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷെഫീഖിൽ നിന്നാണ് 5.785 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ബാഗിൽ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. 

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകത്തിൽനിന്ന് ബസില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി. ബസ് യാത്രികനായ കോഴിക്കോട് പടനിലം മീന്‍കുഴി പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷെഫീഖി (23) നെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കെതിരെയുള്ള കേരള പൊലീസിന്റെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും നടത്തിയ ഓപ്പറേഷനിലാണ് 5.785 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. മൈസൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന കര്‍ണാടക ആര്‍ടിസി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് അതിലെ യാത്രക്കാരനായ ഷെഫീക്കില്‍നിന്ന് ലഹരി കണ്ടെത്തിയത്.

ഇയാളുടെ മടിയില്‍ വെച്ചിരുന്ന ബാഗിനുള്ളില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയില്‍ രണ്ട് വലിയ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പരിശോധനക്കായി പൊലീസ് ബസില്‍ കയറിയപ്പോള്‍ പരുങ്ങിയ ഷെഫീഖിനെ ചോദ്യം ചെയ്യുകയായിരുന്നു.

എസ്ഐ പി ജയപ്രകാശ്, എഎസ്ഐ ജയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മാര്‍ഷല്‍, വനിത സിവില്‍ പൊലീസ് ഓഫീസറായ സംഗീത തുടങ്ങിയവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.