പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഗോവിന്ദ രാജുവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 18,62,500 രൂപ കണ്ടെത്തിയത്. തുണി സഞ്ചിയിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു പണം.
കൊല്ലം: രേഖകളില്ലാതെ ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച 18 ലക്ഷത്തിലധികം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയിൽ. മധുര സ്വദേശി ഗോവിന്ദ രാജുവാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ചെന്നൈ എഗ്മോർ - കൊല്ലം എക്സ്‌പ്രസ് ട്രെയിനിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഗോവിന്ദ രാജുവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 18,62,500 രൂപ കണ്ടെത്തിയത്. തുണി സഞ്ചിയിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു പണം. 500 രൂപയുടെ നോട്ടുകെട്ടുകളായാണ് സഞ്ചിയിൽ പണം സൂക്ഷിച്ചിരുന്നത്.
റെയിൽവേ എസ്.പി.യുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പിടികൂടിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുമെന്നും വരും ദിവസങ്ങളിൽ ട്രെയിനുകളിലെ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും റെയിൽവേ പൊലീസ് പറഞ്ഞു. രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപയുമായി പുത്തൂർ സ്വദേശിയെ കൊല്ലത്തേക്കുവന്ന ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്ന് കഴിഞ്ഞ മാസം പൊലീസ് പിടികൂടിയിരുന്നു.


