കാസർകോട് വെള്ളരിക്കുണ്ടിൽ കാട്ടുപന്നിക്കൂട്ടം ഇറങ്ങി രണ്ടര ഏക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചു. വന്യമൃഗശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു.

കാസർകോട്: വെള്ളരിക്കുണ്ടിൽ കാട്ടുപന്നിക്കൂട്ടം രണ്ടര ഏക്കറോളം ഭൂമിയിലെ കൃഷി നശിപ്പിച്ചു. ടോമി കൊച്ചുപറമ്പിൽ, ചാലിങ്കൽ പാപ്പച്ചി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നിക്കൂട്ടം വ്യാപക നാശമുണ്ടാക്കിയത്. വിമല എസ്റ്റേറ്റ് ഭാഗത്താണ് കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിൽ കയറി കൃഷി നശിപ്പിച്ചത്. രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ആയിരത്തോളം കപ്പയും ഇരുന്നൂറോളം ചേനയും ഉൾപ്പെടെയുള്ളവയാണ് പന്നികൾ കുത്തി നശിപ്പിച്ചത്. ചേമ്പും വലിയ തോതിൽ നശിപ്പിച്ചിട്ടുണ്ട്.

സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ടോമി കൊച്ചുപറമ്പിൽ, ചാലിങ്കൽ പാപ്പച്ചി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നിക്കൂട്ടം വ്യാപക നാശം ഉണ്ടാക്കിയത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. കൃഷിയിടത്തിന് സംരക്ഷണത്തിനായി വേലി കെട്ടിയിരുന്നെങ്കിലും അതെല്ലാം മറികടന്ന് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി വിളകൾ നശിപ്പിക്കുകയായിരുന്നു. വിളവെടുപ്പിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെയാണ് പന്നിക്കൂട്ടത്തിൻ്റെ ഈ വിളയാട്ടം.

പകൽ സമയത്ത് മയിലും കുരങ്ങുകളും കൃഷി നശിപ്പിക്കുമ്പോൾ രാത്രി കാട്ടുപന്നിക്കൂട്ടങ്ങളാണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. ഇതാണ് അവസ്ഥയെങ്കിൽ ഇനി കൃഷിയിൽ രക്ഷയില്ലെന്നും കൃഷി അവസാനിപ്പിക്കേണ്ട അവസ്ഥയാണെന്നും കർഷകർ കണ്ണീരോടെ പറയുന്നു. തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗശല്യം മൂലം കൃഷി നശിച്ചിട്ടും കർഷകർക്ക് ആവശ്യമായ സഹായമോ മതിയായ നഷ്ടപരിഹാരമോ ലഭിക്കുന്നില്ലെന്നാണ് പരാതി.

YouTube video player