ബംഗളൂരുവില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കേരളത്തില്‍ എത്തിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി

കൊച്ചി: കൊച്ചി പാലാരിവട്ടത്ത് വന്‍ ലഹരിവേട്ട. 24.4 ഗ്രാം എം ഡി എം എയും 37.10 ഗ്രാം കഞ്ചാവുമായി ഏഴ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് തമ്മനം പൂണിത്തുറയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കേരളത്തില്‍ എത്തിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. വില്‍പനയും ഉപയോഗവുമായിരുന്നു ലക്ഷ്യമെന്നും മൊഴിയുണ്ട്.

പൊലീസിനെ തല്ലിയതടക്കം ക്രിമിനൽ കുറ്റങ്ങൾക്ക് ജയിലിൽ, ജാമ്യം ലഭിച്ചപ്പോള്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ക്രിമിനല്‍ കേസുകളില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടികൂടി എന്നതാണ്. കൊടുവള്ളി കളരാന്തിരി കോളികെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാറി (46) നെയാണ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് താമരശ്ശേരി അമ്പലമുക്കില്‍ പൊലീസിനെ ആക്രമിക്കുകയും യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ചുരുട്ട അയൂബ് എന്ന ക്രമിനലിന്റെ സംഘത്തില്‍പ്പെട്ടയാളാണ് മഹേഷ്. ഈ കേസില്‍ മൂന്ന് മാസത്തോളം റിമാന്റിലായിരുന്നു. ജാമ്യം ലഭിച്ച് പുറത്തെത്തിയാണ് ലഹരി വില്‍പനയില്‍ സജീവമായത്. കര്‍ണാടകയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്, പി പി ജിനീഷ്, കൊടുവള്ളി എസ്‌ ഐമാരായ അനൂപ്, ആന്റണി ക്ലീറ്റസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസൂണ്‍, ഷിജു, ഹോംഗാര്‍ഡ് വാസു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം