സ്കൂളിലെ കസേരകൾ വലിച്ചെറിഞ്ഞ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
തന്റെ അറിവില്ലാതെയാണ് തന്റെ വാർഡിലെ സ്കൂൾ വൃത്തിയാക്കിയത് എന്ന പരാതിയുമായി കോൺഗ്രസുകാരനായ പഞ്ചായത്ത് അംഗം അജയകുമാർ സ്ഥലത്തെത്തി.
കൊല്ലം: വിളക്കുടിയിൽ സ്കൂൾ വൃത്തിയാക്കുന്നതിനെ ചൊല്ലി ഗ്രാമ പഞ്ചായത്ത് അംഗവും എഐവൈഎഫ് പ്രവർത്തകരും തമ്മിൽ തർക്കം. സ്കൂളിലെ കസേരകൾ വലിച്ചെറിഞ്ഞ പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് കേസെടുത്തു.
വിളക്കുടി പഞ്ചായത്തിലെ കിണറ്റിൻകര വാർഡിലായിരുന്നു സംഭവം. ഗവൺമെന്റ് എൽപി സ്കൂൾ വൃത്തിയാക്കാൻ എത്തിയതായിരുന്നു എഐവൈഎഫ് പ്രവർത്തകർ. എന്നാൽ തന്റെ അറിവില്ലാതെയാണ് തന്റെ വാർഡിലെ സ്കൂൾ വൃത്തിയാക്കിയത് എന്ന പരാതിയുമായി കോൺഗ്രസുകാരനായ പഞ്ചായത്ത് അംഗം അജയകുമാർ സ്ഥലത്തെത്തി. വാക്കേറ്റമായി. വാക്കേറ്റം മൂത്തപ്പോൾ സ്കൂളിലെ കസേരകൾ എടുത്തെറിയാനും മെമ്പർ ശ്രമിച്ചു.
മെമ്പർ മദ്യപിച്ചിരുന്നെന്ന് എ ഐ വൈ എഫ് പ്രവർത്തകർ ആരോപിച്ചു. തുടർന്ന് പൊലീസെത്തി മെമ്പർ ജയകുമാറിനെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഘർഷത്തിന് അയവു വന്നത്. പൊതു സ്ഥലത്ത് ബഹളമുണ്ടാക്കിയതിന് മെമ്പർക്കെതിരെ കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു.