അഷറാഫിന്റെ ബന്ധുവായ കൊച്ചുതറയിൽ സദഖിന്റെ വീട്ടിൽനിന്നു മാല, വള, മോതിരം എന്നിവയുൾപ്പെടെയുള്ള ആഭരണങ്ങൾ ചൊവ്വാഴ്ച രാത്രിയാണ് മോഷണംപോയത്. സദഖ് അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. പഴയ വീട്ടിൽനിന്നു സാധനങ്ങൾ മാറ്റിയിരുന്നില്ല. ആളില്ലാതിരുന്ന ഈ വീട്ടിൽനിന്നാണ് ആഭരണം നഷ്ടപ്പെട്ടത്.
തൃക്കുന്നപ്പുഴ: ബന്ധുവീട്ടിൽനിന്ന് ആറുപവൻ മോഷണംപോയ കേസിൽ പരാതി നൽകാൻ ഒപ്പംകൂടിയയാൾ അറസ്റ്റിൽ. ആലപ്പുഴയിലെ മോഷണം നടന്ന വീട്ടിൽനിന്നു മണംപിടിച്ച പൊലീസ് നായ ഇയാളുടെ വീടിനു മുൻപിലെത്തിയതാണ് കേസിൽ വഴിത്തിരിവായത്. പതിയാങ്കര കാട്ടുവടക്കതിൽ അഷറാഫ് (45) ആണ് തൃക്കുന്നപ്പുഴ പൊലീസിന്റെ പിടിയിലായത്. അഷറാഫിന്റെ ബന്ധുവായ കൊച്ചുതറയിൽ സദഖിന്റെ വീട്ടിൽനിന്നു മാല, വള, മോതിരം എന്നിവയുൾപ്പെടെയുള്ള ആഭരണങ്ങൾ ചൊവ്വാഴ്ച രാത്രിയാണ് മോഷണംപോയത്. സദഖ് അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.

പഴയ വീട്ടിൽനിന്നു സാധനങ്ങൾ മാറ്റിയിരുന്നില്ല. ആളില്ലാതിരുന്ന ഈ വീട്ടിൽനിന്നാണ് ആഭരണം നഷ്ടപ്പെട്ടത്. സദഖും അഷറാഫും ബന്ധുക്കളും ചേർന്നാണ് ബുധനാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് ആലപ്പുഴ ഡോഗ് സ്ക്വാഡിൽനിന്നും പൊലീസ് നായയെ സംഭവസ്ഥലത്തെത്തിച്ചു. അഷറാഫിന്റെ വീടിനു സമീപത്താണ് മോഷണം നടന്ന വീട്. ഇവിടെനിന്നു മണം പിടിച്ച പൊലീസ് നായ ഏകദേശം 100 മീറ്റർ അകലെയുള്ള അഷറാഫിന്റെ വീടിനു മുന്നിലെത്തി നിൽക്കുകയായിരുന്നു. പൊലീസ് ചോദ്യംചെയ്തതോടെ അഷറാഫ് കുറ്റം സമ്മതിച്ചു.
ഇയാളുടെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. എസ് എച്ച് ഒ ലാൽ സി ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്ഐമാരായ രഞ്ജിത്ത്, സോമരാജൻ, എ എസ്ഐ പ്രദീപ്, സബീന, ഗോപകുമാർ, സീനിയർ സി പി ഒ ജി അനിൽ കുമാർ, അനീഷ് കുമാർ, സാജിദ്, അനിൽ, അനന്ത പത്മനാഭൻ, അനീസ്, മനോജ് എന്നിവരും ആലപ്പുഴ ഡോഗ് സ്ക്വാഡിലെ പൊലീസ് നായ ജൂഡി, സി പി ഒമാരായ ഹരീഷ്, തോമസ് ആന്റണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


