സംഭവം നടന്ന ഇന്നലെ രാത്രി ലൂക്കോസും ഭാര്യയും മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പുറത്തുനിന്ന് ആരും വീടിനുള്ളിൽ കയറിയതിന്റെ തെളിവുകൾ ഒന്നും പോലീസിന് കിട്ടിയിട്ടില്ല.
കോട്ടയം: കോട്ടയം അടിച്ചിറയിൽ പ്രവാസി വീടിനുള്ളിൽ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ട സംഭവം ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് പോസ്റ്റ് മോർട്ടത്തിനുശേഷം ഫോറൻസിക് സർജനും പോലീസിന് നൽകിയത്. ബന്ധുക്കളിൽ ചിലർ മറിച്ചുള്ള സംശയം പങ്കുവെച്ചതിനാൽ വിശദമായ അന്വേഷണത്തിനു ശേഷമേ അന്തിമ നിഗമനത്തിൽ എത്തൂവെന്ന് പോലീസ് പറയുന്നു.
അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം താമസക്കാരൻ ആയ അരിച്ചിറക്കുന്നത്ത് ലൂക്കോസ് എന്ന 63 കാരനാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഇന്ന് രാവിലെയാണ് കഴുത്തിന് മുറിവേറ്റ നിലയിൽ ലൂക്കോസിന്റെ മൃതദേഹം ഭാര്യ കണ്ടത്. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി വിശദമായ തെളിവ് ശേഖരണം നടത്തി. സംഭവം നടന്ന ഇന്നലെ രാത്രി ലൂക്കോസും ഭാര്യയും മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പുറത്തുനിന്ന് ആരും വീടിനുള്ളിൽ കയറിയതിന്റെ തെളിവുകൾ ഒന്നും പോലീസിന് കിട്ടിയിട്ടില്ല. ഇന്നലെ വൈകുന്നേരം വരെ നാട്ടിൽ വളരെ പ്രസന്നനായി കാണപ്പെട്ടിരുന്ന ലൂക്കോസ് രാവിലെ മരിച്ചെന്ന വാർത്തയറിഞ്ഞ നാട്ടുകാരും നടുങ്ങി.
കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതക സാധ്യത സംശയിക്കത്തക്ക തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. അതിനാലാണ് ആത്മഹത്യയാകാം എന്ന പ്രാഥമിക അനുമാനത്തിൽ പോലീസ് ഉറച്ചു നിൽക്കുന്നത്. വിദേശത്തു നിന്ന് ജോലി മതിയാക്കി ഏതാനും മാസങ്ങൾക്ക് മുമ്പാണ് ലൂക്കോസ് നാട്ടിലെത്തിയത്. സാമ്പത്തികമായും ലൂക്കോസിന് പ്രശ്നങ്ങളില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ ലൂക്കോസ് ആത്മഹത്യ ചെയ്തതാണെങ്കിൽ എന്താണ് കാരണമെന്ന് വിശദീകരിക്കാനും പോലീസിന് ആകുന്നില്ല.
വീട്ടിലുണ്ടായിരുന്ന ഭാര്യയുടെയും മകന്റെയും വിശദമായ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. ചില വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം ലൂക്കോസും കുടുംബാംഗങ്ങളും തമ്മിൽ നേരിയ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു എന്ന സൂചന മാത്രമാണ് പോലീസിന് കിട്ടിയിട്ടുള്ളത്. എന്നാൽ ഇത് ആത്മഹത്യയിലേക്ക് നയിക്കാനും മാത്രം ഗൗരവമുള്ളതായിരുന്നോ എന്ന കാര്യം സ്ഥിരീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത് എങ്കിലും ബന്ധുക്കളിൽ ചിലർ മറിച്ചുള്ള സംശയങ്ങൾ ഉന്നയിച്ചതിനാൽ എല്ലാ സാധ്യതകളും വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
