നീലിപ്പാറയില്‍ വാഹനങ്ങള്‍ യൂ ടേണ്‍ എടുക്കുന്നതിനായി വേഗം കുറയ്ക്കുമ്പോള്‍ പിന്നില്‍ വാഹനമിടിച്ചാണ് അപകടമുണ്ടാകുന്നത്
തൃശൂര്‍: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത നീലിപ്പാറയിലുള്ള യൂ ടേണില്‍ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. തുടര്‍ച്ചയായുള്ള അപകടങ്ങളെത്തുടര്‍ന്നാണ് നടപടി. പാലക്കാട് ദിശയിലേക്കുള്ള പാതയിലാണ് വേഗ നിയന്ത്രണം. നീലിപ്പാറയില്‍ വാഹനങ്ങള്‍ യൂ ടേണ്‍ എടുക്കുന്നതിനായി വേഗം കുറയ്ക്കുമ്പോള്‍ പിന്നില്‍ വാഹനമിടിച്ചാണ് അപകടമുണ്ടാകുന്നത്.
കല്ലിങ്കല്‍പ്പാടം റോഡില്‍നിന്ന് തൃശൂര്‍ ഭാഗത്തേക്കുപോകുന്നതിന് ദേശീയപാതയില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ നീലിപ്പാറയിലെത്തിയാണ് തിരിയുന്നത്. മുന്‍പ് വാണിയമ്പാറയിലുള്ള യൂ ടേണ്‍ വഴിയാണ് വാഹനങ്ങള്‍ തിരിഞ്ഞിരുന്നത്. ഇവിടെ മേല്‍പ്പാലം പണി നടക്കുന്നതിനെത്തുടര്‍ന്നാണ് നീലിപ്പാറയില്‍ യൂ ടേണ്‍ സൗകര്യം ഒരുക്കിയത്. എന്നാല്‍ നീലിപ്പാറയില്‍ പ്രത്യേക ട്രാക്ക് തിരിച്ചുനല്‍കിയില്ല. യൂ ടേണ്‍ ഉണ്ടെന്ന് അടുത്തെത്തുമ്പോഴേ അറിയൂ. ഇതാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്.
വേഗ നിയന്ത്രണത്തിനായി പൊലീസ് ബാരിക്കേഡുകള്‍ കൊണ്ടുവന്നെങ്കിലും തകരാറിനെത്തുടര്‍ന്ന് റോഡില്‍ വെക്കാന്‍ കഴിഞ്ഞില്ല. പ്രതിഷേധം ശക്തമായതോടെയാണ് ബാരിക്കേഡുകള്‍ നന്നാക്കി റോഡില്‍ സ്ഥാപിച്ചത്. കഴിഞ്ഞമാസം നീലിപ്പാറയില്‍ റോഡരികിലൂടെ നടന്നുപോയ രണ്ട് വിദ്യാര്‍ഥികള്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ഇടുക്കിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കട്ടപ്പന സ്റ്റാൻ്റിൽ യുവാവിൻ്റെ ദേഹത്തേക്ക് ബസ് പാഞ്ഞ് കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു എന്നതാണ്. ബൈസൺ വാലി സ്വദേശി സിറിൾ വർഗീസിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഒരു മാസത്തേക്കാണ് ഇടുക്കി ആർ ടി ഒ സസ്പെൻഡ് ചെയ്തത്. ഇയാളെ എടപ്പാൾ ഐ ഡി ടി ആർ ഇൽ ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചിട്ടുണ്ട്. കുമളി സ്വദ്ദേശി വിഷ്ണു പതിരാജാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. വാഴവരയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ വിഷ്ണു കട്ടപ്പനയിൽ നിന്നും തിരികെ പോകാനായി ബസ് കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് മൂന്നാറിൽ നിന്നുമെത്തി നെടുങ്കണ്ടത്തിന് പോകാൻ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ദിയമോൾ എന്ന ബസ് വിഷ്ണുവിന്‍റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. വിഷ്ണുവിന്‍റെ നെഞ്ചിനൊപ്പം ബസിന്‍റെ മുൻഭാഗം കയറി. ഇരിപ്പിടം ഉൾപ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയം അപകടം ഒഴിവായത്.
