പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റത് പ്രതികള്‍ക്കു തന്നെ; വാങ്ങിയത് ഒരു ലക്ഷം, നാണം കെട്ട് പൊലീസ്
പതിനാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പനങ്ങളാണ് പൊലീസുകാര്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക് പ്രതികള്‍ക്ക് തന്നെ മറിച്ചു വിറ്റത്.
മലപ്പുറം: പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങൾ മറിച്ചു വിറ്റതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം കോട്ടക്കലിലാണ് തൊണ്ടിമുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് തന്നെ മറിച്ച് വിറ്റത്. സംഭവത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടാണ്. തൊണ്ടി മുതല്‍ പ്രതികള്‍ക്കു തന്നെയാണ് പൊലീസുകാര്‍ മറിച്ചു വിറ്റതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പതിനാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പനങ്ങളാണ് പൊലീസുകാര്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക് പ്രതികള്‍ക്ക് തന്നെ മറിച്ചു വിറ്റത്. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ രജീന്ദ്രൻ, സീനിയർ സിപിഒ സജി അലക്‌സാണ്ടർ എന്നിവരാണ് തൊണ്ടിമുതല്‍ പ്രതികള്‍ക്ക് തന്നെ വിറ്റത്. അറസ്റ്റിലായ ഇരുവരേയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് 32 ചാക്കുകളിലായി കടത്താൻ ശ്രമിച്ച 48000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നാസർ, അഷറഫ്, എന്നിവർ കോട്ടക്കൽ പൊലീസ് പിടിയിലായത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത വാഹനം വിട്ടു കൊടുക്കാനും പുകയില ഉൽപ്പന്നങ്ങൾ നശിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ഇതിനായി നടത്തിയ പരിശോധനയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിന് പകരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത് പുകയില ഉത്പ്പന്നങ്ങൾ ഇല്ലാത്ത ചാക്കുകെട്ടുകളാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഹാൻസ് വിൽപ്പന പുറംലോകമാറിഞ്ഞത്. ചോദ്യം ചെയ്തതില്‍ പ്രതികള്‍ക്ക് തന്നെയാണ് നിരോധിത പുകയിലെ ഉത്പ്പന്നങ്ങള്‍ കൊടുത്തതെന്നും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ഇതിനായി വാങ്ങിയെന്നും അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona