സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പൊലീസിന്റേത്. 

കല്‍പ്പറ്റ: സിസിടിവിയില്‍ മുഖം പതിയായിരിക്കാന്‍ പുത്തന്‍ അടവുമായി നാട്ടിലെങ്ങും മോഷണം നടത്തുന്ന കള്ളനെ തപ്പി നെട്ടോട്ടമാടുകയാണ് വയനാട് പൊലീസ്. മോഷ്ടാവുപയോഗിക്കുന്ന കുടയാണ് അന്വേഷണത്തില്‍ പൊലീസിനുള്ള തടസ്സം. നാടെങ്ങും മോഷണം നടന്നിട്ടും ആളെ കണ്ടെത്താന് സാധിക്കാതായതോടെ ഇപ്പോള്‍ പ്രത്യേക സ്വക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. 

Add Asianetnews as a Preferred SourcegooglePreferred

പാന്റ്‌സും ഷര്‍ട്ടിനുമൊപ്പം ഗ്ലൗസും ഷൂവും ധരിച്ച് തലയില്‍ ഷാളും ചുറ്റി മാസ്‌കുമിട്ട് കള്ളന്‍ മോഷ്ടിക്കാനെത്തും. സിസിടിവി കണ്ടാല്‍ അപ്പോള്‍ കുട ചൂടും. സംഭവം ബത്തേരിയിലെയും പരിസര പൊലീസ് സ്റ്റേഷനുകളിലുകളുടെയും പരിധിയിലാണ്. സിസിടിവി ക്യാമറയെ മറക്കാന്‍ ഈ അടവ് പയറ്റുന്ന കള്ളനെ തപ്പി കഴിഞ്ഞ നാലുമാസമായി നെട്ടോട്ടമോടുകയാണ് പൊലീസ്. മോഷണങ്ങളുടെ തുടക്കം നാലുമാസം മുമ്പ് ബത്തേരിയിലായിരുന്നെങ്കിലും പിന്നീട് അമ്പലവയല്‍ മീനങ്ങാടി പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്കും നീണ്ടു. 

നാലു മാസത്തിനിടെ എട്ടു മോഷണങ്ങളാണ് നടന്നത്. മോഷണമെല്ലാം നടക്കുന്നത് രാത്രിയിലാണ്. രാത്രിയില്‍ പട്രോളിംഗ് ശക്തമാക്കിയെങ്കിലും കള്ളനെ കിട്ടിയില്ല. ആളൊഴിഞ്ഞ വീടുകളിലാണ് മോഷണങ്ങളിലധികവും. നവബര്‍ ആവസാനം നായ്കട്ടി സ്വദേശിക്ക് 24 ലക്ഷവും 21 പവനും നഷ്ടമായതാണ് ഏറ്റവും വലിയ മോഷണം. 

ഈ കള്ളനെ തപ്പിയുള്ള പൊലീസ് അന്വേഷണത്തിനിടെ തുമ്പില്ലാത്ത 10 കേസുകള്‍ തെളിഞ്ഞു. നാട്ടിലുള്ള മുഴുവന്‍ കള്ളന്‍മാരെയും ചോദ്യം ചെയ്‌തെങ്കിലും ഇയാളെ കുറിച്ചുമാത്രം ഒരു വിവരവുമില്ല. ഇനി പല കള്ളന്‍മാരുടെ സംഘമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പൊലീസിന്റേത്. കള്ളന്റെ കുടയിലെ ഒരു പേര് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.