പാടത്ത് മീന്‍ പിടിക്കാനെന്ന വ്യാജന എത്തുന്ന യുവാക്കളുടെ യഥാര്‍ത്ഥ ലക്ഷ്യം മറ്റൊന്നാണെന്ന് പൊലീസിന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നിരീക്ഷണം

തൃശൂര്‍: തൃശ്ശൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പാവറട്ടി വെങ്കിടങ്ങ് പൊണ്ണമൊത ചെമ്പന്‍ പാലത്തിന് സമീപത്തുനിന്നാണ് അഞ്ച് ഗ്രാം എം.ഡി.എം.എമായി യുവാവിനെ പാവറട്ടി പോലീസ് പിടികൂടിയത്. കൂനംമുച്ചി കോടനി വീട്ടില്‍ കൃഷ്ണകുമാറിനെ (30) ആണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

പാവറട്ടി വെങ്കിടങ്ങ് കണ്ണോത്ത് പാടത്തും പരിസര റോഡുകളിലും കഞ്ചാവ് മാഫിയയുടെ സാന്നിദ്ധ്യം സജീവമാണെന്നും അടാട്ട്, ചൂരക്കോട്ടുകര, വെങ്കിടങ്ങ്, അന്നകര എന്നി സ്ഥലങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇവരുടെ ഉപഭോക്താക്കളാണെന്നും പൊലീസ് പറയുന്നു. കണ്ണോത്ത് പാടത്ത് മീന്‍ പിടിക്കാനെന്ന വ്യാജേന വന്നായിരുന്നു കഞ്ചാവും എം.ഡി.എം.എയും മറ്റും വ്യാപകമായി കച്ചവടം ചെയ്യുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട പാവറട്ടി എസ്.എച്ച്ഒ. എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുറെ നാളുകളായി നിരീക്ഷിച്ചാണ് യുവാവിനെ പിടികൂടിയത്.

ഇയാള്‍ കുറച്ചു കാലമായി ചാവക്കാട്, പാവറട്ടി, കണ്ണോത്ത് മേഖല കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇയാളില്‍ നിന്ന് സ്ഥിരമായി ലഹരി ഉത്പന്നങ്ങള്‍ വാങ്ങുന്നവരാണെന്ന് കണ്ടെത്തിയതായി പാവറട്ടി എസ്.എച്ച്.ഒ എം.കെ. രമേഷ് പറഞ്ഞു. 

ചാവക്കാട് ജെ.എഫ്.സി.എ. കോടതിയില്‍ ഹാജരാക്കിയ കൃഷ്ണകുമാറിനെ 14 ദിവസത്തെക്ക് കോടതി റിമാന്‍ഡ് ചെയ്തു. പാവറട്ടി എസ്.ഐമാരായ ഡി. വൈശാഖ്, എം.ജെ. ജോഷി, എ.എസ്.ഐ. ജോസ് ഏങ്ങണ്ടിയൂര്‍, സീനിയര്‍ സി.പി.ഒമാരായ ശിവപ്രസാദ്, ശിവദാസന്‍, സി.പി.ഒമാരായ ജയകൃഷ്ണന്‍, ജിതിന്‍, ഫൈസല്‍, സുല്‍ഫിക്കര്‍, സലീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read also: ടെൻഷനടിച്ച് നിന്നപ്പോൾ സർപ്രൈസ് ഡോണറും, ആളെ വിട്ട അനിയനും! 'എന്‍റെ അനിയൻ ജെയ്ക്ക് പറഞ്ഞിരുന്നു'; വൈറൽ കുറിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...