ചികിത്സ വൈകിയെന്ന് പരാതി; ആശുപത്രിയില്‍ മരിച്ച ഗർഭസ്ഥ ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ശിശു മരിക്കാൻ കാരണമെന്ന് കാണിച്ച് റഹീമ ആരോഗ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തത്.
പേഴക്കാപ്പിള്ളി: മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ച ഗർഭസ്ഥ ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഗർഭിണിയായ തനിക്ക് കൃത്യസമയത്ത് ചികിത്സ കിട്ടാത്തതാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നാരോപിച്ച് അമ്മ റഹീമ നിയാസ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
വെള്ളിയാഴ്ചയാണ് പേഴക്കാപ്പിള്ളി സ്വദേശിനിയായ റഹീമ നിയാസിൻറെ ഗർഭസ്ഥ ശിശു മരിച്ചത്. കുഞ്ഞിന് അനക്കമില്ലെന്ന സംശയം തോന്നിയതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. സ്കാനിംഗ് നടത്തി ഏറെ നേരം കഴിഞ്ഞ് ശിശു മരിച്ചതായി ആശുപത്രി അധികതർ അറിയിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ശിശു മരിക്കാൻ കാരണമെന്ന് കാണിച്ച് റഹീമ ആരോഗ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തത്.
മൂവാറ്റുപുഴ ഡിവൈഎസ്പി, തഹസിൽദാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പേഴക്കാപ്പിള്ളിസെൻട്രൽ ജുമ മസ്ജിദിലെ ഖബർ സ്ഥാനിൽ സംസ്ക്കരിച്ചിരുന്ന മൃതദേഹം പുറത്തെടുത്തത്. എന്നാല്‍ ഗർഭ പാത്രത്തിൽ ഫ്ലൂയിഡ് കുറവായതിനാൽ രണ്ടാഴ്ചയ്ക്ക് മുമ്പ് അഡ്മിറ്റ് ആകണമെന്നുള്ള ഡോക്ടറുടെ നിർദേശം ഇവർ അവഗണിച്ചെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ഇത് ശരിയല്ലെന്നാണ് റഹീമയും ബന്ധുക്കളും പറയുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികളിലേക്ക് പോലീസ് കടക്കും. സംഭവവുമായി ബന്ധപ്പെട്ട് രോഗിയുടെ ബന്ധുക്കൾ ആശുപത്രി ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ഡോക്ടർ അടക്കമുള്ളവരെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ രോഗിയുടെ ഭർത്താവടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചു.