കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണിക്ക് മറുപടിയുമായി ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ രംഗത്ത്. അന്വേഷണം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ലെന്നും പ്രാദേശിക സിപിഎം നേതാക്കളും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎൽഎയുമായ പ്രവീൺകുമാർ. യുഡിഫ് നേതാക്കളെയും പോലീസിനെയും സിപിഎം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിലായിരുന്നു പ്രതികരണം. സിപിഎം ഭരണം മാറി എന്ന് മനസ്സിലാക്കണം. പ്രകോപന പ്രസംഗത്തിലൂടെ കാണുന്നത് സിപിഎമ്മിന്റെ വെപ്രാളമാണെന്നും കാഫിർ കേസിൽ സിപിഎമ്മിന് മുഖം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഷാഫിയും പാറക്കലും പുറത്ത് ഇറങ്ങില്ലെന്ന് പറയുന്നവർ സ്വന്തം കാരണങ്ങളാൽ അകത്തു പോകാതെ നോക്കണമെന്നും കാഫിർ കേസ് അന്വേഷണം പൊലീസ് ആണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല. പ്രദേശത്തെ സിപിഎം നേതാക്കളും കുടുങ്ങും. കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല. സിപിഎം നേതാവ് തന്നെയാണ് ഇത് പറയുന്നതെന്നും രക്ഷിക്കാൻ ആണോ ശിക്ഷിക്കാൻ ആണോ എന്ന് അവർ പരിശോധിക്കട്ടെയെന്നും പ്രവീൺകുമാർ പറഞ്ഞു. കെപിസിസി അധ്യക്ഷസ്ഥാനത്തെ പറ്റി ഡിസിസി ഓഫിസിന് മുന്നിലെ ബോർഡ്‌ വെച്ചത് കോൺഗ്രസ്‌കാർ അല്ലെന്നും കോൺഗ്രസുകാർക്ക് ബോർഡ് വെക്കേണ്ട ആവശ്യം ഇല്ലെന്നും നേരിട്ട് അഭിപ്രായം പറയാമെന്നും ഒരു പദവി എന്നത് പാർട്ടി നയമാണെന്നും പ്രവീൺകുമാർ പറഞ്ഞു.