2011ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയ്ക്ക് വില കൂടുന്നത്. 

തൃശൂര്‍: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയ്ക്ക് വില കൂടുന്നു. ചപ്പാത്തിയുടെ വില രണ്ടു രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കിയാണ് ഉയര്‍ത്തുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വില കൂടുമ്പോഴും വര്‍ഷങ്ങളായി വില കൂടാത്ത ഒരു ഉത്പ്പന്നമായിരുന്നു ജയിൽ ചപ്പാത്തി. 2011ലുണ്ടായിരുന്ന വിലയാണ് 13 വര്‍ഷത്തിന് ശേഷം കൂട്ടുന്നത്. 

ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ജയിലുകളിലാണ് ചപ്പാത്തിയുണ്ടാക്കി വില്‍പ്പന നടത്തുന്നത്. പത്ത് ചപ്പാത്തികളുടെ ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാണ് ഈടാക്കുക.

READ MORE: 5,000ത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും, നടത്തിയത് കൃത്യമായ പ്രചാരണം: സി.കൃഷ്ണകുമാർ