കോഴിക്കോട് ദേശീയ പാത 66-ൽ തെറ്റായ ദിശയിൽ അഞ്ച് കിലോമീറ്ററോളം ഓടിച്ച സ്വകാര്യ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. ബസിന് 7500 രൂപ പിഴ ചുമത്തുകയും ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

കോഴിക്കോട്: യാത്രക്കാരുടെ ജീവന് പുല്ലുവില കല്‍പിച്ച് ദേശീയ പാത 66 ആറുവരിപ്പാതയില്‍ തെറ്റായ ദിശയില്‍ ഓടിച്ചു കയറ്റിയ സ്വകാര്യ ബസിന് 7500 രൂപ പിഴ ശിക്ഷ. മോട്ടോര്‍ വാഹന വകുപ്പാണ് ഗുരുതരമായ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയത്. ഡ്രെവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് - കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൃതിക എന്ന ബസ് കൊയിലാണ്ടിക്ക് അടുത്ത് ചേമഞ്ചേരിയില്‍ അപകടകരമാം വിധത്തില്‍ ഓടിയത്. തിരക്കേറിയ ആറുവരിപ്പാതയില്‍ തെറ്റായ ദിശയില്‍ ഈ ബസ് അഞ്ച് കിലോമീറ്ററോളമാണ് ഓടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എം വി ഡി നടപടിയെടുത്തിരിക്കുന്നത്. ഡ്രൈവര്‍ എടപ്പാളിലെ മോട്ടോര്‍ വാഹന പരിശീലന കേന്ദ്രത്തില്‍ നിര്‍ബന്ധിത പരിശീലനം നേടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.