സിഎഎ അനുകൂല യോഗത്തിന് മുമ്പേ കട അടയ്ക്കാൻ ആഹ്വാനം: അഞ്ച് പേർ കസ്റ്റഡിയിൽ
ചങ്ങനാശേരിയിലാണ് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപി പരിപാടിക്കെതിരെ കടയടച്ച് പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്തവരെയാണ് കസ്റ്റഡിയിലെടുത്തത്.
കോട്ടയം: ബിജെപി പൊതുയോഗ ദിവസം കടകൾ അടച്ച് ഹർത്താൽ ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത അഞ്ച് പേരെ ചങ്ങനാശേരിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തുന്ന പരിപാടി ബഹിഷ്ക്കരിക്കാനും കടയടച്ച് പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഹർത്താൽ ആചരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ മലപ്പുറം തിരൂരില്‍ കഴിഞ്ഞ ആഴ്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കുറ്റ്യാടിയിൽ പൗരത്വ നിയമ ഭേദഗതി അനുകൂല പൊതുയോഗത്തിന് മുൻപ് പ്രദേശത്തെ കടകൾ നിർബന്ധപൂർവ്വം അടപ്പിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. സ്പര്‍ദ്ധ പരത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്.
വ്യാപാരികള്‍ കടകള്‍ അടച്ച് ബഹിഷ്കരിച്ചതിന് പിന്നാലെ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 'ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്" എന്നു തുടങ്ങി വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു വിദ്വേഷമുദ്രാവാക്യം.
Also Read: കുറ്റ്യാടിയിലെ വിദ്വേഷ മുദ്രാവാക്യം: ആറ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍