യു ഡി എഫിന്‍റെ കയ്യിൽ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിർമ്മാണവും പുതുപ്പള്ളി മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്ന് ജെയ്ക്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം പ്രധാന ചർച്ചയാക്കുകയാണ് ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. പുതുപ്പള്ളിയുടെ വികസന കാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ചുമതലപ്പെട്ടവർ അതിൽ പരാജയപ്പെട്ടു എന്നത് വൈകിയാണെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞെന്നാണ് ജെയ്കിന്‍റെ പക്ഷം. യു ഡി എഫിന്‍റെ കയ്യിൽ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിർമ്മാണവും ഈ മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്നും ഇടത് സ്ഥാനാർഥി ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ജനങ്ങളിൽ നിന്ന് ഉയരുന്ന വികസനം എന്ന ചോദ്യത്തിൽ നിന്ന് മണ്ഡലത്തിന്‍റെ ഭരണം നിയന്ത്രിച്ചിരുന്നവർ ഒളിച്ചോടുകയാണ്. എങ്കിലും നമ്മൾക്ക് നിരന്തരം ഈ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കാമെന്നും ജെയ്ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.
ജെയ്കിന്‍റെ കുറിപ്പ്
വിദ്യാർത്ഥി സംഘടനാപ്രവർത്തനത്തിലൂടെ പൊതുരംഗത്ത് സജീവമായി ഇടപെട്ടു തുടങ്ങിയനാൾ മുതൽ നിങ്ങൾ ഒരോത്തരുമായി ഒത്തൊരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നമ്മൾ ഒത്തൊരുമിച്ചാണ് പ്രളയകാലത്തും, കൊവിഡ് മഹാമാരിയുടെ കാലത്തും ദുരന്തങ്ങളിൽ നിന്ന് കരകയറിയത്. നാടിന്റെയും നാട്ടുകാരുടെയും നന്മമാത്രമായിരുന്നു അന്ന് നമ്മുടെ മനസിൽ ഉണ്ടായിരുന്നത്. വികസനത്തിലും അങ്ങനെയൊരു ഒത്തൊരുമയാണ് പുതുപ്പള്ളിക്ക് ഇനിയെങ്കിലും വേണ്ടത്. പുതുപ്പള്ളിയുടെ വികസന കാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ചുമതലപ്പെട്ടവർ അതിൽ പരാജയപ്പെട്ടു എന്നത് വൈകിയാണെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞു. യു ഡി എഫിന്‍റെ കയ്യിൽ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിർമ്മാണവും ഈ മണ്ഡലത്തിൽ ഉണ്ടായിട്ടില്ല.
അതു തിരുത്താനുള്ള അവസരമാണ് ഒരു സമ്മതിദായകനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ്. പുതുപ്പള്ളിയുടെ വോട്ടർമാർ അങ്ങനെ ചിന്തിച്ചു തുടങ്ങി എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്ന് അനുഭവവേദ്യമായത്. ഇന്നലത്തെ റോഡ് ഷോയ്ക്ക് ശേഷം വീടുകളിൽ എത്തിയപ്പോഴും, ഇന്ന് ആരാധനലങ്ങളിലും പൊതുഇടങ്ങളിലും ആളുകളുമായി സംവദിച്ചപ്പോൾ അവരിൽ നിന്ന് ഉയർന്നു വന്നതും ഇതേ കാഴ്ച്ചപ്പാട് തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഈ വികാരം ദൃശ്യമായി തുടങ്ങിയിരുന്നു. എന്നാൽ ഇത്തവണ അത് കൂടുതൽ പ്രകടമായിക്കഴിഞ്ഞു. ഇതൊരു മാറ്റത്തിന്‍റെ സൂചനയാണ് എന്നു ബോധ്യമാവുന്നു. ജനങ്ങളിൽ നിന്ന് ഉയരുന്ന വികസനം എന്ന ചോദ്യത്തിൽ നിന്ന് മണ്ഡലത്തിന്‍റെ ഭരണം നിയന്ത്രിച്ചിരുന്നവർ ഒളിച്ചോടുകയാണ്. എങ്കിലും നമ്മൾക്ക് നിരന്തരം ഈ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കാം.
