കഴക്കൂട്ടത്ത് മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. ലാലുവിനെ ആക്രമിച്ചതിന് പ്രതികാരമായി സഹോദരൻ ബാലു, രതീഷിനെ തിരിച്ചും ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മേനംകുളം സ്വദേശികളായ രതീഷ്, ബാലു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: കഴക്കൂട്ടത്ത് മുൻവൈരാഗ്യത്തെത്തുടർന്ന് യുവാക്കൾ തമ്മിൽ നടത്തിയ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേനംകുളം സ്വദേശികളായ രതീഷ് എന്ന പഞ്ചായത്ത് ഉണ്ണി (44), ബാലു (47) എന്നിവരാണ് അറസ്റ്റിലായത്. ​ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ​ആദ്യ സംഭവം. മുൻവൈരാഗ്യത്തെത്തുടർന്ന് രതീഷ്, മേനംകുളം സ്വദേശിയായ ലാലുവിനെ തടിക്കഷ്ണം ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

തൻ്റെ സഹോദരനായ ലാലുവിനെ ആക്രമിച്ചതിലുള്ള പ്രതികാരമായി, ബാലു പഞ്ചായത്ത് നടയിൽ വെച്ച് രതീഷിനെ തിരിച്ചും ആക്രമിച്ചു. ഇരു സംഭവങ്ങളും പരാതിയായി എത്തിയതോടെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലുമാണ് ഇരുവരെയും പിടികൂടിയത്. രതീഷ് കല്ലുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി ബാലു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രതീഷിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രതീഷ് തിരുവനന്തപുരം സിറ്റി, റൂറൽ സ്റ്റേഷനുകളിലായി പതിനാലോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.