രണ്ടാഴ്ചക്കുള്ളിലാണ് മൂന്നു പശുക്കൾ ചത്തത്. സമീപ പഞ്ചായത്തായ പട്ടണക്കാട്ടും ഇതേ ലക്ഷണങ്ങളോടെ ഒരു പശു ചത്തതായാണ് വിവരം
ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ പശുക്കളിൽ പേവിഷബാധ. സമാന ലക്ഷണങ്ങളോടെ മൂന്നു പശുക്കൾ ചത്തതോടെ മേഖലയില്‍ ആശങ്ക പടരുകയാണ്. ഇതേ ലക്ഷണങ്ങളോടെ ഒരു കിടാവ് നിരീക്ഷണത്തിലാണ്. ആന്തരികാവയങ്ങള്‍ക്ക് ശാസ്ത്രീയ പരിശോധനകൾ നടത്തിയിട്ടില്ലെങ്കിലും ലക്ഷണങ്ങളിൽ നിന്ന് പേവിഷബാധയെന്നുറപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്.
രണ്ടാഴ്ചക്കുള്ളിലാണ് മൂന്നു പശുക്കൾ ചത്തത്. സമീപ പഞ്ചായത്തായ പട്ടണക്കാട്ടും ഇതേ ലക്ഷണങ്ങളോടെ ഒരു പശു ചത്തതായാണ് വിവരം. പ്രദേശത്തു വ്യാപകമായുള്ള കീരിയിൽ നിന്ന് പശുക്കള്‍ക്ക് വിഷബാധയേറ്റതായാണ് പ്രാഥമിക നിഗമനം. പട്ടിയുടെ കടിയേല്‍ക്കാനുള്ള സാധ്യതകൾ പരിശോധിച്ചിട്ടും കണ്ടെത്താനായിട്ടില്ല.
കീരികളുടെ കടിയേറ്റ് ഒന്നും രണ്ടും മാസങ്ങൾക്ക് ശേഷമാണ് പശുക്കളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. വൈറസ് ഞരമ്പുകളിലൂടെ തലച്ചോറിൽ എത്തുമ്പോഴാണ് ലക്ഷണങ്ങൾ കാട്ടുന്നത്. ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാല്‍ നാലോ അഞ്ചു ദിവസത്തിനകം മരണം സംഭവിക്കും. പേവിഷബാധ കണ്ടെത്തിയ പ്രദേശത്ത് അധികൃതര്‍ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചത്തപശുക്കളുമായി സമ്പർക്കമുണ്ടായ മൃഗങ്ങൾക്കും മനുഷ്യർക്കും പാലുകുടിച്ചവർക്കും പ്രതിരോധ വാക്സിൻ നൽകി. മൃഗസംരക്ഷണവകുപ്പും പ്രാഥമികാരോഗ്യകേന്ദ്രവും ഗ്രാമപഞ്ചായത്തും ചേർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
പ്രദേശത്തെ എല്ലാ പശുക്കൾക്കും വാക്സിൻ നൽകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ലക്ഷണങ്ങളുള്ള പശുക്കളുമായി സമ്പർക്കം പാടില്ലെന്ന കർശന നിർദ്ദേശമാണ് ക്ഷീരകർഷകർക്കു നൽകിയിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായവർ ആരോഗ്യകേന്ദ്രവുമായി ബന്ധപെട്ട് വാക്സിൻ നിർബന്ധമായും എടുക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ആശങ്കപെടേണ്ട സാഹചര്യങ്ങളില്ല, സ്ഥിതിഗതികൾ പൂർണ നിയന്ത്രണത്തിലാണെന്ന് അധികൃതര്‍ വിശദീകരിച്ചു.
മൃഗസംരക്ഷണവകുപ്പ് പ്രദേശത്തു നിരീക്ഷണം നടത്തുന്നുണ്ട്. മറ്റുവകുപ്പുകളുമായി സഹകരിച്ചു പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വെറ്റിനറി സർജ്ജൻ ഡോ. അനുരാജ് പറഞ്ഞു. പശുക്കൾക്ക് കീരികളുടെ കടിയേൽക്കാനുള്ള സാഹചര്യം ഒഴിവാക്കാൻ കാടുപിടിച്ച പ്രദേശങ്ങളിൽ പശുക്കളെ കെട്ടരുതെന്നും പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പേവിഷബാധയുടെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
