ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്

സുല്‍ത്താന്‍ ബത്തേരി: മുതുമല വനമേഖലയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടയച്ച കഴുകനെ ഷോക്കേറ്റ് ജീവന്‍ പോയ നിലയില്‍ കണ്ടെത്തി. കോളര്‍ ഘടിപ്പിച്ചതിന് ശേഷം വനംവകുപ്പ് അനുദിനം നിരീക്ഷിച്ചുവരികയായിരുന്ന ചുട്ടിക്കഴുകനെ (വൈറ്റ് റംപ്ഡ്) ആണ് കഴിഞ്ഞ ദിവസം ഊട്ടിക്ക് സമീപത്തെ എപ്പനാടിനടുത്ത് ഷോക്കേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഡിസംബറില്‍ മുതുമല ടൈഗര്‍ റിസര്‍വ് വനമേഖലയായ മസിനഗുഡിക്ക് സമീപം മായാര്‍ സിഗൂര്‍ വനത്തിലായിരുന്നു ചുട്ടിക്കഴുകനെ തുറന്നുവിട്ടിരുന്നത്. നേരത്തെ മുംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി മഹാരാഷ്ട്രയിലെ തഡോബ ആന്തോരി ടൈഗര്‍ റസര്‍വില്‍ നിരീക്ഷിച്ചുവരികയായിരുന്ന കഴുകനെ തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ചുട്ടിക്കഴുകന്മാര്‍ ഏറെയുള്ള മുതുമല ടൈഗര്‍ റിസര്‍വിലേക്ക് മാറ്റുന്നത് പക്ഷിയുടെ ആവാസ വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. കഴുകന്‍ ഷോക്കേറ്റ് ചത്ത വിവരം കര്‍ണാടക വനംവകുപ്പിനടക്കം തമിഴ്‌നാട് കൈമാറിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കര്‍ണാടക, കേരള വനപ്രദേശങ്ങളിലേക്ക് കൂടി മുതുമലയിലെ കഴുകന്‍മാരുടെ ആവാസം വാപിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിവരം കൈമാറിയതെന്ന് കരുതുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മുതുമലയിലും കര്‍ണാടക വനത്തിലും കഴുകന്‍മാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു. മൂന്ന് സംസ്ഥാനങ്ങളുടെയും വനമേഖലകളില്‍ കടുവ, പുലി തുടങ്ങിയ ഹിംസ്ര മൃഗങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന കഴുകന്മാരുടെ നിലനില്‍പ്പിനും സഹായകരമായിട്ടുള്ളതായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നു. വര്‍ഷാവര്‍ഷങ്ങളില്‍ കഴുകന്മാരുടെ കണക്കെടുപ്പ് തമിഴ്‌നാട് വനംവകുപ്പ് നടത്താറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം