റെയിൽവേയുടെ മതിൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിലേക്ക് ഇടിഞ്ഞു വീണു; ജീവനക്കാർ ഇറങ്ങിയോടിയതിനാൽ ഒഴിവായത് വൻദുരന്തം
മതിൽ ഇടിയാൻ തുടങ്ങുന്നത് കണ്ട് പരിസരത്തുണ്ടായിരുന്ന കെഎസ്ആർടിസി ജീവനക്കാർ ഓടി മാറിയതാൻ വലിയ അപകടം ഒഴിവാകുകയായിരുന്നു.
തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം മതിൽ ഇടിഞ്ഞുവീണു. മതിൽ വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ജീവനക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മാസങ്ങൾക്ക് മുമ്പ് ശുചീകരണ തൊഴിലാളി ജോയിയുടെ മരണം സംഭവിച്ച ആമയിഴഞ്ചാൽ തോടിന് സമീപമുള്ള ഓർഡിനറി ബസ് സ്റ്റേഷനിലേക്കാണ് പിൻഭാഗത്തെ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിൽ ഇടിഞ്ഞു വീണത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഈ സമയത്ത് കെഎസ്ആർടിസി ജീവനക്കാർ ബസ് സ്റ്റേഷനിലെ ചെറിയ മുറിയിലുണ്ടായിരുന്നു. ബസ് ഡ്രൈവർമാരും കണ്ടക്‌ടർമാരുമടക്കം മറ്റ് ചിലർ മതിലിന് സമീപത്തും നിന്നിരുന്നു. ഇതിനിടെ ചെറിയ ശബ്ദം കേട്ടപ്പോഴാണ് മതിൽ മെല്ലെ വീഴുന്നതായി ശ്രദ്ധയിൽപെട്ടതെന്ന് ജീവനക്കാർ പറഞ്ഞു. മതിൽ ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഇറങ്ങി ഓടിയതോടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടുട്ടെന്നും ദശാബ്ദങ്ങൾ പഴക്കമുള്ള മതിലിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് പലതവണ പരാതികളും അപേക്ഷകളും നൽകിയിട്ടും റെയിൽവേ തിരിഞ്ഞ് നോക്കിയില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കാർ കുറ്റപ്പെടുത്തി.
മതിലിന് പിന്നിലായി മാലിന്യം നിക്ഷേപിക്കുന്നതാണ് അപകട കാരണം. ജോയിയുടെ മരണത്തിന് പിന്നാലെ മാലിന്യം നീക്കം ചെയ്യുന്നതിലെ റെയിൽവേയുടെ അനാസ്ഥ വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ റെയിൽവെ തയ്യാറായില്ല. ഓരോദിവസവും കഴിയുന്തോറും സ്ഥലത്ത് വീണ്ടും മാലിന്യം കുമിഞ്ഞുകൂടി. കാലപ്പഴക്കത്തിന് പുറമേ വലിയ തോതിൽ മാലിന്യം കുന്നുകൂടിയതുമാണ് മതിൽ ഇടിയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും റെയിൽവേ കോമ്പൗണ്ടിലുള്ള മരത്തിന്‍റെ വേര് മതിലിലേക്ക് ആഴ്ന്നിറങ്ങിയതും പ്രശ്‌നം ഗുരുതരമാക്കിയെന്നും കെഎസ്ആര്‍ടി ജീവനക്കാര്‍ പറയുന്നു. ജീവനക്കാർ ഇറങ്ങിയോടിയതിനാൽ ആർക്കും പരിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം