ആഘോഷവേദികളെ അലങ്കരിക്കാൻ രാജൻ ഒരുക്കുന്ന ഓലച്ചമയം വിസ്മയം സൃഷ്ടിക്കുകയാണ്

മാന്നാർ: ആഘോഷവേദികളെ അലങ്കരിക്കാൻ രാജൻ ഒരുക്കുന്ന ഓലച്ചമയം വിസ്മയം സൃഷ്ടിക്കുകയാണ്. വിവാഹ വേദികളിലും ക്ഷേത്രമുറ്റത്തും ഓലകളിൽ തീർത്ത മനോഹരങ്ങളായ അലങ്കാരങ്ങളാണ് മാന്നാർ കുളഞ്ഞിക്കാരാഴ്മ പുത്തൻപുരയ്ക്കൽ തെക്കേതിൽ കെ രാജൻ (50) ഒരുക്കുന്നത്. ഓലകൾ മെടഞ്ഞും പിൻ ചെയ്തും മനോഹര കലാരൂപങ്ങൾ ഒരുക്കുന്ന രാജൻ ആറന്മുള എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ ട്രേഡ് ഇൻസ്ട്രക്ടറായി ജോലി ചെയ്യുകയാണ്. 

ജോലി കഴിഞ്ഞുള്ള സമയങ്ങളാണ് രാജൻ തന്റെ കരവിരുതിനായി ഉപയോഗിക്കുന്നത്. ഓലച്ചമയത്തിൽ രാജന്റെ കലാവൈഭവം തിരിച്ചറിഞ്ഞ ഇവന്റ് മാനേജ്മെന്റ് കമ്പനികൾ രാജനെ തേടിയെത്താറുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കരകൗശല വസ്തുക്കളുടെ നിർമാണത്തിൽ വിദഗ്ദനായ രാജൻ ചിരട്ടകളിലും തന്റെ കരവിരുത് തെളിയിച്ചിരുന്നു. 

തന്റെ കലാ സൃഷ്ടികളുടെ ഒരു പ്രദർശനം നടത്തണമെന്നാണ് രാജന്റെ ആഗ്രഹം. മാന്നാർ കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിൽ നടന്നുവന്ന അൻപൊലി അരീപ്പറ മഹോത്സവത്തോടനുബന്ധിച്ച് രാജന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ഒരുക്കിയ ഓലച്ചമയം ഭക്തജനങ്ങളുടെ കണ്ണും മനസും നിറച്ചു. ആദ്യമായിട്ടാണ് ഇത്രയും വലിയരീതിയിൽ ഓലച്ചമയം ഒരുക്കാൻ കഴിഞ്ഞതെന്ന് രാജൻ പറഞ്ഞു. 

സഹോദരൻ രമേശും ഒപ്പം സഹായത്തിനായി കൂടെയുണ്ട്. ഓലച്ചമയത്തിന്റെ പണികൾ ഏറുമ്പോൾ പുറത്തുനിന്നും ആൾക്കാരെ ജോലിക്ക് നിർത്തും. തുടക്കത്തിൽ നിസാര വിലക്ക് കിട്ടിയിരുന്ന ഓലകൾക്ക് ഇപ്പോൾ 250 രൂപ വേണ്ടി വരുന്നതായി രാജൻ പറയുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരിയാണ് ഭാര്യ. ഏക മകൾ: കോട്ടയം സി എം എസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി അനന്തലക്ഷ്മി.

നാടിനും നാട്ടുകാർക്കും ഒപ്പം നീങ്ങിയ ക്യാമറ; 'സുരേശനും സുമലതയും' ഒരു നാടിന്‍റെ സ്‍പന്ദനമായത് ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം