ഒന്നു മിണ്ടണം, അത്രയേ വേണ്ടൂ, ഞാൻ എന്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു; കന്നി മാളികപ്പുറമായി നൂറിൽ പാറുക്കുട്ടിയമ്മ
'ഇനി 100ാം വയസിലേ പോകൂ എന്ന് അന്ന് തീരുമാനിച്ചു, ഒന്നു മിണ്ടണം, അത്രയേ വേണ്ടൂ' കന്നി മാളികപ്പുറമായി അയ്യപ്പനെ കണ്ടുമടങ്ങി പാറുക്കുട്ടിയമ്മ
സന്നിധാനം: നൂറാം വയസിൽ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ തൻ്റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്. അമ്മൂമ്മ എന്തേ ഇത്രനാളും ശബരിമലയിൽ പോകാൻ വൈകിയത് എന്ന അവന്തികയുടെ ചോദ്യത്തിന് അമ്മയുടെ ഉത്തരം പെട്ടെന്നെത്തി.
നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. ഇനി നൂറു വയസിലേ ശബരിമലയിലേക്ക് പോകുന്നുള്ളൂ എന്നു തീരുമാനിച്ചു. അങ്ങനെ ഇപ്പോൾ ശബരിമലയിലെത്തി. പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. മനസു നിറഞ്ഞു. ഒന്നു മിണ്ടണം. അത്രയേ വേണ്ടൂ. ഞാൻ എന്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു. അതിന് ഞാൻ വരും വഴി ഒരുപാടു പേർ സഹായിച്ചു. അവരേയും ഭഗവാൻ രക്ഷിക്കും എന്നു പറയുമ്പോൾ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.
പാറുക്കുട്ടിയമ്മയുടെ മകളായ ഭാനുമതിയുടെ മകന്‍ ഗിരീഷ് കുമാറിന്റെ ഭാര്യ രാഖി ജോലി ചെയ്യുന്നത് ഇസ്രായേലിലാണ്. അതിനാല്‍ പലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അയ്യപ്പനോടു പ്രാര്‍ഥിച്ചുവെന്നും പാറുക്കുട്ടിയമ്മ പറഞ്ഞു. 1923-ല്‍ ജനിച്ചെങ്കിലും മലചവിട്ടാനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് ഇപ്പോഴാണ്. മൂന്നാനക്കുഴിയിൽ നിന്നും ഡിസംബർ രണ്ടിനു തിരിച്ച 14 അംഗ സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ പമ്പയിലെത്തിയത്. മൂന്നിനു പമ്പയിലെത്തിയ സംഘം വിശ്രമ ശേഷം നാലിനു രാവിലെയാണ് സന്നിധാനത്തെത്തിയത്.
മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി യോഗം അഞ്ചിന് പമ്പയിൽ
മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി അഞ്ചിന് രാവിലെ 11:30 പമ്പാ ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ശബരിമല ദർശനത്തിനെത്തുന്ന മുതിർന്ന പൗരന്മാർക്ക് ലഭ്യമാക്കേണ്ട വിവിധ സൗകര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. യോഗത്തിനു ശേഷം സ്ഥിതിഗതികൾ നേരിട്ടു മനസിലാക്കുന്നതിനു സമിതി അംഗങ്ങൾ സന്നിധാനത്ത് സന്ദർശനം നടത്തും.
24 മണിക്കൂറും സജീവം; ഇടവേളകളില്ലാത്ത സേവനം; ശബരിമലയിലെ 1000 അംഗങ്ങളുള്ള വിശുദ്ധി സേനയെക്കുറിച്ച്...