ഇന്ത്യയിലെ രാജവംശങ്ങൾ ആരോഗ്യവും യൗവനവും സംരക്ഷിക്കാനായി പ്രത്യേകം കൃഷി ചെയ്തുവന്നിരുന്ന ഔഷധഗുണമുള്ള അരിയാണ് രക്തശാലി. നെല്ലിനും അരിക്കും ചുവന്ന നിറമാണ്.

മാന്നാർ: ചെന്നിത്തല ഒന്നാം ബ്ലോക്ക് പാടത്ത് കതിരിട്ട് ഏറെ ഔഷധമൂല്യവും പോഷകസമൃദ്ധവുമായ 'രക്തശാലി' എന്ന നെല്ലിനം. മാവേലിക്കര പുതിയകാവ് കല്ലംപുറത്ത് കൊട്ടാരയ്ക്കൽ ഡോ. ആന്റണി ജോർജാണ് ചെന്നിത്തലയിലെ തന്റെ ഏഴേക്കർ കൃഷിയിടത്തിലെ മുപ്പത് സെന്റ് വയലിൽ പരീക്ഷണാടിസ്ഥാനത്തിൽ രക്തശാലി കൃഷി ചെയ്തത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ നെൽവിത്തുകൾ മുട്ടാറിലുള്ള ഒരു കർഷകനിൽനിന്ന് കിലോയ്ക്ക് 325 രൂപ നിരക്കിൽ വാങ്ങിയാണ് കൃഷിയിറക്കിയത്. ഇന്ത്യയിലെ രാജവംശങ്ങൾ ആരോഗ്യവും യൗവനവും സംരക്ഷിക്കാനായി പ്രത്യേകം കൃഷി ചെയ്തുവന്നിരുന്ന ഔഷധഗുണമുള്ള അരിയാണ് രക്തശാലി. നെല്ലിനും അരിക്കും ചുവന്ന നിറമാണ്.

Add Asianetnews as a Preferred SourcegooglePreferred

ഈ അരി സ്ഥിരമായി ഉപയോഗിച്ചാൽ യൗവനം നിലനിർത്താൻ കഴിയുമെന്നും നശിച്ചുപോയ കോശങ്ങളെ പുനർനിർമിക്കാനും കാൻസറിനെ പ്രതിരോധിക്കാനുമുള്ള കഴിവ് ഇതിലടങ്ങിയിരിക്കുന്ന ജീവകങ്ങൾക്കുണ്ടെന്നും പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. രക്തത്തിലെ ഹീമോഗ്ലോബിൻ വർധിപ്പിക്കാനും വാത, പിത്ത, കഫ ദോഷങ്ങൾ കുറയ്ക്കാനും ആയുർവേദത്തിൽ ഇത് ഉപയോഗിക്കുന്നു. കൊളസ്ട്രോൾ, നാഡീതളർച്ച, വാതം തുടങ്ങിയ അസുഖങ്ങൾക്കും ഉത്തമമായ ഈ നെല്ലിനം പൂർണമായും ആയുർവേദ മരുന്നായാണ് ഉപയോഗിക്കുന്നത്.

നല്ല സ്വാദുള്ള ചോറാണ് ഈ അരിയുടേത്. വേഗത്തിൽ ദഹിക്കുന്ന ഈ അരി കഞ്ഞി രൂപത്തിൽ കഴിക്കുന്നതാണ് കൂടുതൽ രുചികരം. മറ്റു പല നെല്ലിനങ്ങൾക്കും ഏക്കറിന് 2500 മുതൽ 3000 കിലോ വരെ വിളവ് ലഭിക്കുമ്പോൾ രക്തശാലിക്ക് ശരാശരി 1000 കിലോ വരെയേ ലഭിക്കൂ. എങ്കിലും ഉയർന്ന വിലയുള്ളതിനാൽ കർഷകർക്ക് ഇത് ഏറെ ലാഭകരമാണ്. 120 മുതൽ 130 ദിവസം കൊണ്ടാണ് വിളവെടുപ്പ് പൂർത്തിയാകുന്നത്.

ഇപ്പോൾ 90 ദിവസങ്ങൾ പിന്നിട്ട നെൽച്ചെടി 35 മുതൽ 40 ദിവസങ്ങൾ കൂടി കഴിഞ്ഞാൽ കൊയ്തെടുക്കാം. ഇതിനോടകം തന്നെ രക്തശാലിക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും തന്റെയും കുടുംബത്തിന്റെയും ആരോഗ്യപരിപാലനത്തിനായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സെന്റ് തോമസ് കോളേജ് റിട്ടയേർഡ് പ്രൊഫസറായ ഡോ. ആന്റണി ജോർജ് പറയുന്നത്. കൃഷി ഓഫീസറായി പ്രവേശിച്ച് ജില്ലാ അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച മിനി ടോം ആണ് ഡോ. ആന്റണിയുടെ ഭാര്യ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം