സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിൻ്റെ സ്വന്തം പഞ്ചായത്തായ മുണ്ടേരിയിൽ പാർട്ടിക്ക് വിമത ഭീഷണി. നാലാം വാർഡിൽ സിപിഎം പ്രവർത്തകയും മുൻ ലോക്കൽ സെക്രട്ടറിയുടെ ഭാര്യയുമായ വി.കെ. മോഹിനിയാണ് വിമത സ്ഥാനാർത്ഥി 

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിൻ്റെ പഞ്ചായത്തിലും വിമത ഭീഷണി. മുണ്ടേരി പഞ്ചായത്തിലെ നാലാം വാർഡിലാണ് സിപിഎം പ്രവർത്തക വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മുണ്ടേരി പഞ്ചായത്തിലെ നാലാം വാർഡിൽ വി.കെ. മോഹിനിയാണ് വിമത സ്ഥാനാർത്ഥിയായി രംഗത്തുള്ളത്. മോഹിനി മുൻ ലോക്കൽ സെക്രട്ടറിയായ എൻ.കെ. സുകുമാരൻ്റെ ഭാര്യയാണ്.

എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വാർഡാണ് നാലാം വാർഡ്. എന്നാൽ, ഈ വാർഡിൽ വി.കെ. മോഹിനിയുടെ പേരും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ സജീവമായി പരിഗണിച്ചിരുന്നു. വിമത സ്ഥാനാർത്ഥിയുടെ രംഗപ്രവേശം ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തിൽ തന്നെ സി.പി.എമ്മിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

നാമനിര്‍ദേശ പത്രികള്‍ തള്ളിയതിനെതിരായ ഹര്‍ജികളിൽ ഹൈക്കോടതി തള്ളി

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയതിനെതിരായ വിവിധ ഹര്‍ജികളിൽ ഹൈക്കോടതി ഇടപെട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ചോദ്യം ചെയ്തുള്ള ആറ് ഹർജികൾ ഹൈക്കോടതി തള്ളി. റിട്ട് ഹർജികൾ നിലനിൽക്കില്ലെന്നും തെരഞ്ഞെടുപ്പ് ഹർജിയ്ക്കേ ഇനി നിയസാധുതയുള്ളുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. വിവിധ കാരണങ്ങളാൽ നാമനിർദേശ പത്രിക തള്ളിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്.പലയിടത്തും ഡമ്മികൾ ഇല്ലാത്തതിനാൽ മുന്നണികൾക്ക് മൽസരിക്കാൻ സ്ഥാനാർത്ഥികളില്ലാത്ത അവസ്ഥ വന്നിരുന്നു.ഇതോടെയാണ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നിന്നുളള ആറ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ജില്ലാ പ‌ഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജടക്കം നൽകിയ ഏതാനം ഹ‍ർജികൾ ഹൈക്കോടതിയുടെ ഇതേ ബെഞ്ച് നാളെ പരിഗണിക്കുന്നുണ്ട്.