തൃശൂർ ജില്ലയിൽ ഓറഞ്ച് അലര്‍ട്ട്
ജലനിരപ്പ് ക്രമാതീതമായി ഉയർന്ന ചിമ്മിനി ഡാമിന്‍റെ നാല് ഷട്ടറുകൾ 40 സെന്‍റീ മീറ്റർ വീതവും പീച്ചി ഡാമിന്‍റെ നാല് ഷട്ടറുകൾ 19 ഇഞ്ച് വീതവും വാഴാനി ഡാമിന്‍റെ നാല് ഷട്ടറുകൾ 20 സെന്‍റീമീറ്ററും വീണ്ടും ഉയർത്തി.
തൃശൂർ: മൂന്ന് ദിവസമായി നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ജില്ലയിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന ചിമ്മിനി ഡാമിന്‍റെ നാല് ഷട്ടറുകൾ 40 സെന്‍റീ മീറ്റർ വീതവും പീച്ചി ഡാമിന്‍റെ നാല് ഷട്ടറുകൾ 19 ഇഞ്ച് വീതവും വാഴാനി ഡാമിന്‍റെ നാല് ഷട്ടറുകൾ 20 സെന്‍റീമീറ്ററും വീണ്ടും ഉയർത്തി. പെരിങ്ങൽകുത്ത് ഡാമിന്‍റെ സ്ലൂയിസുകളും ഷട്ടറുകളും കൂടുതൽ ഉയർത്താൻ തീരുമാനിച്ചതോടെ അതിരപ്പിള്ളിയിൽ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി.
ജില്ലയുടെ മലയോരമേഖലകളാകെ ഭീതിയിലാണ്. ഉൾനാടൻ പ്രദേശങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റുവീശുന്നത് പരക്കെ നാശം വിതയ്ക്കുന്നുണ്ട്. തീരദേശമേഖലയിൽ മഴയെ തുടർന്നുള്ള വെള്ളകെട്ടാണ് ദുരിതമായത്. കടലേറ്റം കുറവാണെങ്കിലും രാത്രികളിൽ തിരശക്തമെന്നാണ് റിപ്പേർട്ട്.