സമൂഹ മാധ്യമത്തിലൂടെ മതവിദ്വേഷം ഉണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് പാലക്കാട് കരിമ്പ സ്വദേശി അറസ്റ്റിൽ. ഫേസ്ബുക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സൈബർ പൊലീസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കല്ലടിക്കോട് പോലീസാണ് ഇയാളെ പിടികൂടിയത്.

പാലക്കാട്: സമൂഹ മാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ കരിമ്പ സ്വദേശി അറസ്റ്റിൽ. കരിമ്പ കരിമ്പനക്കൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (59) ആണ് പിടിയിലായത്. മതവിദ്വേഷവും വർഗീയ ചേരിതിരിവും ഉണ്ടാക്കുന്ന ചിത്രങ്ങളും, സന്ദേശങ്ങളും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ കേസിൽ പറയുന്നത്. പാലക്കാട് ജില്ലാ സൈബർ പട്രോൾ വിഭാഗം സാമൂഹമാധ്യമത്തിൽ ഇയാളുടെ പോസ്റ്റ് കണ്ട് പരിശോധിച്ചതായിരുന്നു. വിവരം പിന്നീട് കല്ലടിക്കോട് പൊലീസിന് കൈമാറി. പിന്നാലെ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം നിയമവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിരീക്ഷണവും കർശന നിയമനടപടികളും തുടരുമെന്ന് പോലീസ് പറഞ്ഞു.