45 ഓളം പേരുടെ കഠിനാധ്വാനം; ഭീമാ പള്ളിയിൽ കരമടി വലയിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷിച്ചു
ലോകത്തിലെ ഏറ്റവും വലിയ മത്സ്യം എന്നതിലുപരി 1972 ലെ ഇന്ത്യൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഷെഡ്യൂൾ ഒന്നില്‍ ഉൾപ്പെടുത്തി സംരക്ഷിച്ചു വരുന്ന ജീവി കൂടിയാണ് തിമിംഗല സ്രാവ്
തിരുവനന്തപുരം: വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍. ഭീമാ പള്ളിയിൽ കരമടി വലയിൽ കുടുങ്ങിയ തിമിംഗല സ്രാവിനെയാണ് ഇന്നലെ രാവിലെ ഏഴ് മണിയോടെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് കടലിലേക്ക് തിരിച്ചു വിട്ടത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും കേരളാ വനം വകുപ്പും ഒറാക്കിളും സംയുക്തകുമായി തിമിംഗല സ്രാവിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മത്സ്യം എന്നതിലുപരി 1972 ലെ ഇന്ത്യൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഷെഡ്യൂൾ ഒന്നില്‍ ഉൾപ്പെടുത്തി സംരക്ഷിച്ചു വരുന്ന ജീവി കൂടിയാണ് തിമിംഗല സ്രാവ്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും കേരളാ വനം വകുപ്പും ഒറാക്കിളും ചേർന്ന് കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും തിമിംഗല സ്രാവിന്റെ സംരക്ഷണത്തിനായുള്ള ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു.
ഏതാണ്ട് ഒരു മണിക്കൂർ സമയത്തിനുള്ളിൽ നാൽപ്പത്തിയഞ്ചോളം മത്സ്യത്തൊഴിലാളികളുടെ പരിശ്രമ ഫലമായാണ് തിമിംഗല സ്രാവിനെ കടലിലേക്ക് തന്നെ തിരിച്ച് വിടാൻ കഴിഞ്ഞതെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മത്സ്യത്തൊഴിലാളി പ്രതിനിധിയായ അജിത്ത് ശംഖുമുഖം പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ പൂന്തുറ കടപ്പുറത്ത് വലയിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ മത്സ്യത്തൊഴിലാളികൾ വലമുറിച്ച് കടലിലേക്ക് തിരിച്ചു വിട്ടിരുന്നു. കരമടി വലയിൽ കുടുങ്ങിയ 28 അടിയോളം വലിപ്പം വരുന്ന തിമിംഗല സ്രാവിനെ കണ്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (WTI) അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൂന്ന് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അന്ന് തിമിംഗ സ്രാവിനെ വല മുറിച്ച് കടലിലേക്ക് തിരിച്ചു വിടാൻ സാധിച്ചത്.
'അപകടകരം, മുൻവിധികളോടെ പ്രവര്‍ത്തിക്കുന്ന ചാനല്‍'; ബിബിസിക്കെതിരെ എ കെ ആന്‍റണിയുടെ മകൻ