Asianet News MalayalamAsianet News Malayalam

പ്രളയാനന്തരവും മൂന്നാറില്‍ ഭൂമി കയ്യേറ്റം; നടപടി ശക്തമാക്കി റവന്യൂ വകുപ്പ്

പ്രളയാനന്തരം പാരിസ്ഥിക പ്രശ്നങ്ങള്‍ക്ക് പ്രധാന്യം വേണമെന്ന ആവശ്യം തണുത്തതോടെ ഇടുക്കിയില്‍ വീണ്ടും കയ്യേറ്റങ്ങള്‍ ശക്തമായി. കുന്നിടിക്കലും വയല്‍ നികത്തലും ശക്തമായതോടൊപ്പം സര്‍ക്കാര്‍ ഭൂമി കയ്യേറലും മൂന്നാറില്‍ ശക്തമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്. 

Revenue Department against Land encroachment  in Munnar
Author
Munnar, First Published Jan 11, 2019, 7:54 AM IST

ഇടുക്കി: പ്രളയാനന്തരം പാരിസ്ഥിക പ്രശ്നങ്ങള്‍ക്ക് പ്രധാന്യം വേണമെന്ന ആവശ്യം തണുത്തതോടെ ഇടുക്കിയില്‍ വീണ്ടും കയ്യേറ്റങ്ങള്‍ ശക്തമായി. കുന്നിടിക്കലും വയല്‍ നികത്തലും ശക്തമായതോടൊപ്പം സര്‍ക്കാര്‍ ഭൂമി കയ്യേറലും മൂന്നാറില്‍ ശക്തമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ നടപടികള്‍ വേഗത്തിലാക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ഇതിനായി പ്രത്യേക സംഘം രൂപീകരിച്ചു. കയ്യേറ്റത്തിന് ശ്രമിച്ച ഭൂ ഉടമകളിൽ നിന്ന് വിശദീകരണം തേടിയെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ദേവികുളം സബ്കളക്ടർ അറിയിച്ചു. 

ഒരിടവേളയ്ക്ക് ശേഷമാണ് മൂന്നാറിൽ ഭൂമി കയ്യേറ്റ ശ്രമങ്ങൾ വ്യാപകമാകുന്നത്. ഓഗസ്റ്റിലെ പ്രളയത്തിന് ശേഷമാണ് സ്ഥിതി രൂക്ഷമായത്. മുതിരപ്പുഴയാറടക്കം കയ്യേറി നിർമിച്ച നിരവധി കെട്ടിടങ്ങൾ പ്രളയജലത്തിൽ  ഒലിച്ച് പോയിരുന്നു. പ്രളയമൊഴിഞ്ഞതോടെ ഇവയുടെ അറ്റകുറ്റ പണിയെന്ന പേരിൽ അനധികൃത നിർമാണമാണ് ഇപ്പോള്‍ മൂന്നാറില്‍ സജീവമായത്. പ്രളയം നാശം വിതച്ച മൂന്നാർ ടൗണിലെ റവന്യൂഭൂമിയിലടക്കം സ്വകാര്യ വ്യക്തികളുടെ ഷെഡ്ഡുകളും ഉയർന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അനധികൃത നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ ചെറിയ കെട്ടിടങ്ങളാണ് പണിയുന്നത്. 

പുഴ കയ്യേറി നി‍ർമിച്ച കെട്ടിടങ്ങൾ നേരത്തെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊളിച്ച് നീക്കിയിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും നിർമാണം തുടങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് കയ്യേറ്റം കണ്ടെത്താൻ റവന്യൂ വകുപ്പ് പ്രത്യേക സംഘം രൂപീകരിച്ചത്. മണ്ണിടിച്ചിൽ ഭീഷണിയുള്ള മേഖലകളിലും അനധികൃത നിർമാണം നടക്കുന്നതിനാൽ ദേവികുളം മേഖലയിൽ നിരീക്ഷണം ശക്തമാക്കിയെന്ന് റവന്യൂ സംഘം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios