വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് മരം മുറിക്കെതിരെ നടപടികള്‍ ആരംഭിച്ചത്.  


ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നിന്നും റവന്യൂ ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്. ഗ്രീന്‍കെയര്‍ കേരള ഫോറസ്റ്റ് വിജിലന്‍സ് വിഭാഗത്തിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും പരാതി നല്‍കി. പാരാതികള്‍ പോയതോടെ വിഷയത്തില്‍ റവന്യൂ വകുപ്പ് അന്വേഷണ നടപടികള്‍ ആരംഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചിന്നക്കനാല്‍ വില്ലേജിലെ സൂര്യനെല്ലി ഷണ്‍മുഖവിലാസത്തില്‍ സര്‍വ്വേ നമ്പര്‍ 34/1 -ല്‍ പ്പെട്ട റവന്യൂഭൂമിയില്‍ നിന്നും അനധികൃതമായി വന്‍ യൂക്കാലി മരങ്ങള്‍ മുറിച്ച് കടത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പുറത്ത് വിട്ടിരുന്നു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ റവന്യൂ വകുപ്പ് മരം മുറിക്കെതിരെ നടപടികള്‍ ആരംഭിച്ചു. ചിന്നക്കനാല്‍ മേഖലയിലെ റവന്യൂ ഭൂമികളില്‍ നിന്നും നിരവധി തവണ മരങ്ങള്‍ കടത്തുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന ആരോപണം കാലങ്ങളായി ഉയരുന്നിരുന്നു. 

സ്വകാര്യ വ്യക്തിക്ക് റവന്യൂ ഭൂമിയില്‍ നിന്നും സിഎസ്ആറിന്‍റെ ഭൂമിയില്‍ നിന്നും മരം മുറിച്ച് കടത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുകയാണെന്നും ഗ്രീന്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. അഴിതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരള സംസ്ഥാന ഫോറസ്റ്റ് വിജിലന്‍സിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനുമടക്കം പരാതി നല്‍കിയിരുന്നു. ഇതിന് മുമ്പും ദേവികുളത്തും ചിന്നക്കനാലിലും ഉണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മരം മുറിയുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയതിന് നടപടി നേരിട്ട സംഭവവും ഉണ്ടായിട്ടുണ്ട്.