അജാനൂരിലെത്തിയപ്പോഴാണ് ചിത്താരിപ്പുഴ ഗതി മാറിയത്. അജാനൂരിലെ മീനിറക്ക് കേന്ദ്രത്തിന് ഈ ഒഴുക്ക് ഭീഷണിയായി. ഇതോടെയാണ് പുഴയുടെ ഒഴുക്ക് തടയാൻ നാട്ടുകാർ രംഗത്തെത്തിയത്

കാസർകോട്: കാസർകോട് ചിത്താരിപ്പുഴ ഗതിമാറി ഒഴുകിയത് നാട്ടുകാർക്ക് വലിയ വെല്ലുവിളിയായി. ഏറെ നേരം നീണ്ട കഠിനാധ്വാനത്തിലൂടെ, കൈമെയ് മറന്ന് നാട്ടുകാർ പുഴയ്ക്ക് നേർവഴി കാട്ടിക്കൊടുത്തു. കാസർകോട് ജില്ലയിലെ അജാനൂരിലാണ് സംഭവം. ഓലയും മണൽ ചാക്കുകളും ഉപയോഗിച്ചാണ് വഴിമാറിയൊഴുകിയ പുഴയെ നാട്ടുകാർ നേർവഴിക്ക് നയിച്ചത്.

അജാനൂരിലെത്തിയപ്പോഴാണ് ചിത്താരിപ്പുഴ ഗതി മാറിയത്. അജാനൂരിലെ മീനിറക്ക് കേന്ദ്രത്തിന് ഈ ഒഴുക്ക് ഭീഷണിയായി. ഇതോടെയാണ് പുഴയുടെ ഒഴുക്ക് തടയാൻ നാട്ടുകാർ രംഗത്തെത്തിയത്. തടയണ നിര്‍മ്മിച്ച് പുഴയെ നേര്‍വഴിക്ക് കൊണ്ടുവരാനായിരുന്നു ശ്രമം. നാട്ടുകാരോടൊപ്പം മത്സ്യത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും കൂടി. മണല്‍ച്ചാക്കുകളും മുളയും ഓലയും വടവും അങ്ങിനെ കൈയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് തടയണ നിര്‍മ്മാണം തുടങ്ങി.

മലയാളിയെ തേടി ഏഴര കോടി രൂപ സമ്മാനം

രണ്ടായിരത്തോളം മണല്‍ച്ചാക്കുകളാണ് നാട്ടുകാർ തടയണയ്ക്കായി ഉപയോഗിച്ചത്. അൻപതോളം പേരാണ് തടയണ നിർമ്മാണത്തിനായി രംഗത്ത് ഇറങ്ങിയത്. നൂറുകണക്കിന് ഓലയും ഉപയോഗിച്ചു. ചിത്താരിക്കടപ്പുറത്ത് നിന്ന് ഒരു കിലോമീറ്ററോളം ദൂരത്തായാണ് അഴി മുറിഞ്ഞത്. സാധാരണ പുഴ അറബിക്കടലിൽ ചെന്ന് ചേരുകയാണ് പതിവ്. എന്നാല്‍ ഗതിമാറിയതോടെ ഇത് അജാനൂര്‍ മീനിറക്ക് കേന്ദ്രത്തിന് സമീപത്തേക്ക് ഒഴുകാന്‍ തുടങ്ങി.

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും അറസ്റ്റിൽ

ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിൽ പുഴയുടെ നീരൊഴുക്ക് ഒരു പരിധി വരെ പൂർവസ്ഥിതിയിലാക്കാൻ നാട്ടുകാർക്ക് സാധിച്ചു. നാല് വർഷം മുൻപും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്നും ഇതേ മാർഗത്തിൽ മണൽ ചാക്കുകൾ ഉപയോഗിച്ച് തടയണ നിർമ്മിച്ചാണ് നാട്ടുകാർ വെള്ളത്തിന്റെ ഗതി മാറ്റിയത്. പഴയ അനുഭവം ഉള്ളത് കൊണ്ട് ഇക്കുറി കാര്യങ്ങൾ കുറേക്കൂടി വേഗത്തിലായിരുന്നു.