ശബരിമല ദർശനം കണ്ടിഞ്ഞ് മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ നാല് തീര്‍ത്ഥാടകരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ശബരിമല ദർശനം കണ്ടിഞ്ഞ് മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് ഒരു സൈ‍ഡിലേക്ക് മറിയുകയായിരുന്നു. 49 തീർത്ഥാടകർ ബസിലുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല് തീര്‍ത്ഥാടകരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ കാല് അറ്റുപോയെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു.

ഇന്നലെ കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചിരുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിൽ ഇവരോടൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ നില ​ഗുരുതരമാണ്. തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.