ചിരട്ട ശില്പങ്ങൾ നിർമ്മിക്കാൻ ശാസ്ത്രീയമായി പഠിച്ചിട്ടില്ല. സ്വന്തം ആശയത്തിലാണ് പെൻസ്റ്റാൻഡ് മുതൽ ചിരട്ട കുപ്പികൾ വരെ തയ്യാറാക്കുന്നത്.
തിരുവനന്തപുരം: ചിരട്ട കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിച്ച് വിദേശികൾക്ക് കൗതുകമാകുകയാണ് കോവളം സ്വദേശി സലിം. കോവളം ലൈറ്റ് ഹൗസ് തീരത്തെ വർണ്ണ കുടയ്ക്ക് കീഴിൽ ചിരട്ടയിൽ തീർത്ത കൗതുക വസ്തുക്കളുമായി ഇരിക്കുന്ന സലീമിനെ കാണാം. എന്നാൽ വരുമാനത്തിനപ്പുറം സന്തോഷം കൂടി നൽകുനന്ന വിനോദമാണിതെന്ന് സലിം പറയുന്നു.
രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് സലിം എത്തുന്നത് ഈ കുടക്കീഴിലേക്കാണ്. ഇവിടിരുന്നാണ് ചിരട്ടയിൽ വിവിധ തരം കൗതുകവസ്തുക്കൾ നിർമ്മിക്കുന്നത്. ചിരട്ട ശില്പങ്ങൾ നിർമ്മിക്കാൻ ശാസ്ത്രീയമായി പഠിച്ചിട്ടില്ല. സ്വന്തം ആശയത്തിലാണ് പെൻസ്റ്റാൻഡ് മുതൽ ചിരട്ട കുപ്പികൾ വരെ തയ്യാറാക്കുന്നത്. വലുപ്പമുള്ള തേങ്ങകൾ തിരഞ്ഞെടുത്ത് വില കൊടുത്ത് വാങ്ങിയാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് സലിം പറഞ്ഞു.
വെള്ളയും കറുപ്പും നിറം കലർന്ന കൗതുക വസ്തുക്കളാണ് ഇവയിൽ കൂടുതലും. വെള്ള നിറത്തിനായി കരിക്കിന്റെ ചിരട്ടയാണ് ഉപയോഗിക്കുന്നത്. ചില രൂപങ്ങൾ ഉണ്ടാക്കാൻ ദിവസങ്ങളോ മണിക്കൂറുകളോ വേണ്ടി വരും. ഓരോ നിർമ്മാണത്തിന്റെയും സമയ ദൈർഘ്യവും അദ്ധ്വാനവും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. 500 രൂപ മുതൽ 3000 രൂപവരെ വിലവരുന്ന വസ്തുക്കൾ ഉണ്ടാക്കാറുണ്ട്.
സാൻഡ് പേപ്പറും ഹാക്സാ ബ്ലൈഡും മാത്രമാണ് പണിയായുധം. നിർമ്മിച്ച ശില്പങ്ങൾ സാൻഡ് പേപ്പർ ഉപയോഗിച്ച് മിനുസപ്പെടുത്തിയ ശേഷം എണ്ണ തേച്ചാണ് ആകർഷകമാക്കുന്നത്. പോളിഷ് ഉപയോഗിക്കാത്തതിനാൽ ചിരട്ടയുടെ സ്വാഭാവിക ഭംഗി ലഭിക്കുന്നു. 10 വർഷത്തോളമായി സലിം കൗതുക വസ്തുക്കൾ ഉണ്ടാക്കി കോവളത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് വിൽപന നടത്തുകയാണ് സലിം.
വിവാഹത്തേക്കുറിച്ച് നാട്ടുകാരുടെ അനാവശ്യ ചോദ്യങ്ങള്‍ സഹിക്കാന്‍ വയ്യ, 30 കാരി ചെയ്തത് അമ്പരപ്പിക്കും
