കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തി. കാരാളിമുക്ക് സ്വദേശി ഷിബു ആണ് കൊല്ലപ്പെട്ടത്. പട്ടകടവ് സ്വദേശി ഉന്മേഷ് ആണ് അക്രമം നടത്തിയത്. ഇരുവരും ഒരുമിച്ചു മദ്യപിക്കുന്നതിനിടെ ആണ് തർക്കമുണ്ടായതും പിന്നാലെ കത്തിക്കുത്ത് നടന്നതും.
കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ വർക്ക് ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി. കാരാളിമുക്ക് വലിയവിളയിൽ വീട്ടിൽ ഷിബു (46) ആണ് കൊല്ലപ്പെട്ടത്. പ്രതി പട്ടകടവ് പ്ലാവിള ചെരുവിൽ ഉന്മേഷ് (50) ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.
പടിഞ്ഞാറെക്കല്ലട പട്ടകടവ് കുരിശടിക്ക് സമീപം ഉന്മേഷിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഉന്മേഷ് ഷിബുവിന്റെ നെഞ്ചിൽ ആയുധം ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാരാളിമുക്ക് സമീപം മാമ്പുഴ ജങ്ഷനിൽ ടൂവീലർ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു ഷിബു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.


