കായകുളത്തെ പള്ളിയില്‍നിന്ന് ചന്ദനമരങ്ങള്‍ മോഷണം പോയി
പതിനഞ്ച് വർഷത്തോളം പ്രായമുള്ള മരങ്ങളാണ് മെഷീൻ വാൾ ഉപയോഗിച്ച് മുറിച്ചത്. സ്വിഫ്റ്റ് കാറിലും പെട്ടി ഓട്ടോയിലുമാണ് മൂന്നംഗ സംഘം പള്ളി കോമ്പൗണ്ടിൽ എത്തിയത്
ആലപ്പുഴ: കായംകുളത്ത് വീണ്ടും ചന്ദനമര മോഷണം. ടൗൺ ജുമാ മസ്ജിദ് വളപ്പിൽ നിന്ന രണ്ട് ചന്ദനമരങ്ങൾ മോഷണം പോയി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 15 വർഷത്തോളം പ്രായമുള്ള മരങ്ങളാണ് മെഷീൻ വാൾ ഉപയോഗിച്ച് മുറിച്ചത്. സ്വിഫ്റ്റ് കാറിലും പെട്ടി ഓട്ടോയിലുമാണ് മൂന്നംഗ സംഘം പള്ളി കോമ്പൗണ്ടിൽ എത്തിയതെന്ന് സി.സി.ടിവി ദൃശ്യങ്ങളിൽ കാണുന്നതായി പളളി ഭാരവാഹികൾ പറഞ്ഞു.
ചന്ദന മരങ്ങൾക്ക് അമ്പതിനായിരത്തോളം രൂപ വില വരും. കായംകുളം പൊലീസ് കേസെടുത്തു. മാസങ്ങൾക്കു മുൻപ് എം.എസ്.എം ഹൈസ്കൂളിന് സമീപത്തെ വീടുകളിൽ നിന്ന് രണ്ടു ചന്ദന മരങ്ങൾ മോഷ്ടിച്ചിരുന്നു. കായംകുളത്തിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് മുൻപും ചന്ദന മരങ്ങൾ മോഷണം പോയിട്ടുണ്ട്.