അര്‍ബുദത്തിന്‍റെ വേദനയെ സംഗീതം കൊണ്ട് അതിജീവിച്ച് സന്തോഷ് അട്ടപ്പാടി; സമൂഹമാധ്യമങ്ങളിലെ സജീവസാന്നിദ്ധ്യം
സന്തോഷ് അട്ടപ്പാടിയും കൂട്ടുകാരും എന്ന ട്രൂപ്പിലൂടെ കേരളത്തിലെ വിവിധ വേദികളിൽ നാടൻപാട്ടും മാപ്പിളപ്പാട്ടും പാടി വേദനകൾ നിറഞ്ഞ കാലത്തെ മറക്കുകയാണ് സന്തോഷ്.
![santhosh attappady singer cancer patient sts santhosh attappady singer cancer patient sts](https://static-ai.asianetnews.com/images/01hj2wss4hhvhfahjt9fsd11zm/mixcollage-20-dec-2023-11-26-am-8231_363x203xt.jpg)
അട്ടപ്പാടി: അർബുദം രണ്ടുതവണ ബാധിച്ചപ്പോഴും ആ വേദനകളെ സംഗീതം കൊണ്ട് ഇല്ലാതാക്കുകയാണ് പാലക്കാട് ഗൂളിക്കടവിലെ സന്തോഷ് അട്ടപ്പാടി എന്ന കലാകാരൻ. സംഗീതത്തേക്കാൾ നല്ല മരുന്നില്ലെന്ന് സ്വന്തം ജീവിതത്താൽ സാക്ഷ്യപ്പെടുത്തുന്നു സന്തോഷ്. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല സന്തോഷ്. പക്ഷെ കുട്ടിക്കാലം മുതലേ സന്തോഷിൻ്റെ ജീവിതത്തിൽ സംഗീതമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പാട്ടു പാടുന്നത് ഹരമായിരുന്നു.
2016 ലാണ് സന്തോഷിന് വായിൽ അർബുദ രോഗ ബാധ സ്ഥിരീകരിച്ചത്. ആർസിസിയിൽ ചികിത്സ തേടി. ജീവിക്കാനായുള്ള പോരാട്ടത്തിനിടയിൽ 2020 ൽ വീണ്ടും രോഗം വില്ലനായെത്തി. 60 കീമോ തെറാപ്പികൾ കഴിഞ്ഞു. എന്നാൽ അപ്പോഴും തളരാൻ സന്തോഷ് തയാറായില്ല. വേദനകളെ മറക്കാൻ സംഗീതത്തെ മുറുകെ പിടിച്ചു.
സന്തോഷ് അട്ടപ്പാടിയും കൂട്ടുകാരും എന്ന ട്രൂപ്പിലൂടെ കേരളത്തിലെ വിവിധ വേദികളിൽ നാടൻപാട്ടും മാപ്പിളപ്പാട്ടും പാടി വേദനകൾ നിറഞ്ഞ കാലത്തെ മറക്കുകയാണ് സന്തോഷ്. വേദികളില്ലാത്തപ്പോൾ കോൺക്രീറ്റ് ജോലിക്ക് പോകും. ആരുടെ മുന്നിലും കൈനീട്ടാതെ ചികിത്സയും ജീവിതവും മുന്നോട്ടു കൊണ്ടു പോവുകയാണ് സന്തോഷ്.