ഗള്‍ഫ് മേഖലയിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ കഴിയും വിധം അറബിക് ഭാഷാപഠനം പരിഷ്‌കരിച്ചിട്ടുണ്ടെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കൊല്ലം: അറബിക് കലോത്സവം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. അറബിക് വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അറബിക് ഭാഷ സെമിനാറും പണ്ഡിത സമാദരണവും കടപ്പാക്കട സ്പോര്‍ട്സ് ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍- കോളജ് തലങ്ങളിലും സര്‍വകലാശാലകളിലും പഠനസൗകര്യങ്ങള്‍ വിപുലമാക്കി.
ഗള്‍ഫ് മേഖലയിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ കഴിയും വിധം അറബിക് ഭാഷാപഠനം പരിഷ്‌കരിച്ചിട്ടുണ്ടെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ചടങ്ങില്‍ അറബിക് ഭാഷാ പണ്ഡിതരെ ആദരിച്ചു. അറബിക് കലോത്സവം ചെയര്‍മാന്‍ അന്‍സര്‍ ഷാഫി അധ്യക്ഷനായി. എം മുകേഷ് എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, അറബിക് സാഹിത്യോത്സവ കമ്മിറ്റി കണ്‍വീനര്‍ എസ് അഹമ്മദ് ഉഖൈല്‍, വൈസ് ചെയര്‍പേഴ്സണ്‍ എസ് സവിതാദേവി, അറബിക് ഭാഷാ പണ്ഡിതര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചരിത്രത്തെ കളങ്കമില്ലാതെ, പരമാവധി സത്യസന്ധമായി കുട്ടികളിലേക്ക് എത്തിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രദ്ധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അറബി, സംസ്കൃത ഭാഷാ സെമിനാറുകൾക്കും സ്കൂൾ കലോത്സവത്തിൽ വേദി ഒരുക്കിയതെന്ന് കെ എൻ ബാലഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചു. ഐക്യരാഷ്ട സംഘടനയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് അറബിക്. റഷ്യ, ഫ്രഞ്ച്, ചൈനീസ്, ഇംഗ്ലീഷ്, സ്പാനീഷ് എന്നിവയാണ് മറ്റ് വിശ്വ ഭാഷകൾ. തുറമുഖ നഗരമായ കൊല്ലത്തിന് അറബി ഭാഷയുമായും അറബ് സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ട്. പോർച്ചുഗീസുകാരും ഡച്ചുകാരും എത്തുന്നതിനുമുമ്പേ അറബി ഭാഷയും അറബ് സംസ്കാരവും വാണിജ്യ നഗരമായ കൊല്ലത്ത് എത്തിയിരുന്നു.
എല്ലാ തരത്തിലുള്ള ഭാഷകളെയും സംസ്കാരങ്ങളെയും മലയാളം സ്വീകരിച്ചു. ആ പാരമ്പര്യത്തെ ഓർമ്മപ്പെടുത്തുകയും ഉൾച്ചേർക്കുകയും ചെയ്യുന്നതാണ് കലോത്സവ വേദിയിലെ അറബിക് ഭാഷാ സെമിനാറും പണ്ഡിത സമാദാരണവും. ലോകത്തിലെ അറിവുകൾ എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. അറിവുകൾ സമാഹരിക്കുന്നത് പെട്ടികളിലല്ല. അവ ഭാഷകളിലെ അക്ഷരങ്ങളിലാണെന്ന ഓർമ്മപ്പെടുത്തലിനുകൂടി കലോത്സവ വേദി സാക്ഷ്യം വഹിച്ചു. ഒപ്പം പന്ത്രണ്ട് ബഹുഭാഷാ പണ്ഡിതരെയും ചടങ്ങിൽ ആദരിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
