ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തുടരന്വേഷണത്തിന് മെഡിക്കൽ ബോർഡ് രുപീകരിച്ചു

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തുടരന്വേഷണത്തിന് മെഡിക്കൽ ബോർഡ് രുപീകരിച്ചു. റേഡിയോളജിസ്റ്റില്ലാത്തതിനാൽ മെഡിക്കൽ ബോർഡ് രൂപികരണം പ്രതിസന്ധിയിലായിരുന്നു. എറണാകുളം ജനറൽ അശുപത്രിയിലെ റേഡിയോളജിസ്റ്റിനെയാണ് ഇപ്പോൾ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം എട്ടിന് മെഡിക്കൽ ബോർഡ് യോഗം ചേരും. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുണമെന്നും അർഹമായ നഷ്ടപരിഹാരം കിട്ടണമെന്നും അവശ്യപ്പെട്ട് ഹർഷീന കോഴിക്കോട് മെഡിക്കൽ കോളേജിൻറെ മുൻപിൽ സമരം ചെയ്യതിരുന്നു.

തുടർന്ന് നടന്ന കോഴിക്കോട് എസിപിയുടെ അന്വേഷണത്തിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലാണെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നായിരുന്നു കണ്ടെത്തൽ. സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്‌ പറയുന്നു. 2017 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. 

Read more: കുട്ടിക്കാലം മുതൽ സ്ത്രീയുടെ തലയിൽ മുഴ, വേദനയില്ല, എംആർഐ സ്കാനിൽ ഉള്ളിൽ കണ്ടത് ഗോളരൂപങ്ങൾ, ശസ്ത്രക്രിയ വിജയം

2017 നവംബര്‍ 30-ന് പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയില്‍ കത്രികയുമായി യുവതി 5 വർഷം വേദന തിന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്നതിലൂടെ മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ കത്രിക കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം