ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിലെ പരമോന്നത പുരസ്‌കാരമായ രാഷ്ട്രപതി സ്‌കൗട്ട് എന്നറിയപ്പെടുന്ന രാഷ്ട്രപതി പുരസ്‌കാര്‍ പരീക്ഷ എഴുതണമെങ്കില്‍ അതിന് തൊട്ടു താഴെയുള്ള രാജ്യപുരസ്‌കാര്‍ പരീക്ഷ പാസാകണം. ഇതാകട്ടെ സംസ്ഥാനതലത്തിലാണ് നടക്കുക. പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ക്രമം നിശ്ചയിച്ച് സംസ്ഥാന നിര്‍വാഹക സമിതിയുടെ അനുമതിയോടെയാണ് പരീക്ഷ നടത്തുക

തൃശൂര്‍: എസ് എസ് എല്‍ സി പരീക്ഷക്ക് രണ്ട് മാസം മാത്രം ശേഷിക്കേ സംസ്ഥാനത്തെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നിശ്ചയിക്കുന്ന രാജ്യ പുരസ്‌കാര്‍ പരീക്ഷ നടന്നില്ല. സാധാരണയായി ഡിസംബര്‍ മാസത്തില്‍ പരീക്ഷ നടന്ന് ഫെബ്രുവരിയോടെയാണ് ഫലം വരിക. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സകൗട്ട് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന നിര്‍വാഹക സമിതിയും രാജ്യപുരസ്‌കാര്‍ പരീക്ഷാ ബോര്‍ഡും ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ഇതുമൂലം എസ്.എസ്.എല്‍.സി പരീക്ഷക്ക് കാത്തിരിക്കുന്ന ഏഴായിരത്തോളം ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികളാണ് ആശങ്കയിലായിരിക്കുന്നത്. 

ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിലെ പരമോന്നത പുരസ്‌കാരമായ രാഷ്ട്രപതി സ്‌കൗട്ട് എന്നറിയപ്പെടുന്ന രാഷ്ട്രപതി പുരസ്‌കാര്‍ പരീക്ഷ എഴുതണമെങ്കില്‍ അതിന് തൊട്ടു താഴെയുള്ള രാജ്യപുരസ്‌കാര്‍ പരീക്ഷ പാസാകണം. ഇതാകട്ടെ സംസ്ഥാനതലത്തിലാണ് നടക്കുക. പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ക്രമം നിശ്ചയിച്ച് സംസ്ഥാന നിര്‍വാഹക സമിതിയുടെ അനുമതിയോടെയാണ് പരീക്ഷ നടത്തുക.

പ്രഥം സോപാന്‍, ദ്വിതീയ സോപാന്‍, ത്രിതീയ സോപാന്‍ എന്നിങ്ങനെ പേരുള്ള വിവിധ സോപാനങ്ങളും, റിക്കോര്‍ഡ് പ്രവൃത്തികളും ജാമ്പൂരി - കാമ്പൂരി ക്യാമ്പുകളും മറ്റ് പ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞാണ് രാജ്യപുരസ്‌കാര്‍ പരീക്ഷ എഴുതുന്നത്. രാജ്യപുരസ്‌കാറിന് 24 മാര്‍ക്കും, രാഷ്ട്രപതി പുരസ്‌കാരം ലഭിക്കുന്നവര്‍ക്ക് 49 മാര്‍ക്കുമാണ് എസ് എസ് എല്‍ സിക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കുക. എന്നാല്‍ ഡിസംബറില്‍ നടക്കേണ്ട പരീക്ഷയാണ് ഇനിയും നടക്കാതിരിക്കുന്നത്. തമ്മിലടിയെ തുടര്‍ന്ന് പരീക്ഷാ ബോര്‍ഡും, നിര്‍വാഹക സമിതിയും ചേര്‍ന്നിട്ട് പത്ത് മാസത്തിലധികമായെന്നാണ് വ്യക്തമാകുന്നത്. 

സംസ്ഥാന ഭാരവാഹികളില്‍ സെക്രട്ടറിയുമായുള്ള അംഗങ്ങളുടെ ഭിന്നതയാണ് നിര്‍വാഹക സമിതി ചേരാത്തതിന് കാരണമെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ മേളയുമായി ബന്ധപ്പെട്ട സാമ്പത്തീക ക്രമക്കേടില്‍ സെക്രട്ടറിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമെന്ന് പറയുന്നു. നിര്‍വാഹക സമിതിയുടെയും സെക്രട്ടറിയുടെയും പരീക്ഷാ ബോര്‍ഡിന്റെയും അനാസ്ഥയില്‍ വിദ്യഭ്യാസ വകുപ്പ് ഇടപെടാത്തതിലും പ്രതിഷേധമുണ്ട്.