ജാക്കറ്റിനകത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

ആലുവ: ബംഗളൂരുവിൽ നിന്നും അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്നു രാസലഹരി പിടികൂടി. പറവൂർ കവലയിൽ നടത്തിയ പരിശോധനയിലാണ് മൂവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത് മഠത്തിൽ വീട്ടിൽ ബിലാൽ (21) 69 ഗ്രാം രാസ ലഹരിയുമായി പിടിയിലായത്. ജാക്കറ്റിനകത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. യുവാക്കൾക്കിടയിലായിരുന്നു ബിലാൽ വിൽപ്പന നടത്തി വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ജെ.ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ജി.പി മനു രാജ്, സബ് ഇൻസ്പെക്ടർ കെ.നന്ദകുമാർ തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.