ഡാമിൽ വിവിധ വകുപ്പുകൾ നീരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനമായി.

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്തും. അണക്കെട്ടിൽ നിലവിലുള്ള സുരക്ഷ വിലയിരുത്തുന്നതിന് ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയിൽ കടന്ന് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയതിനെ തുടർന്ന് സുരക്ഷാ പരിശോധനകളെ സംബന്ധിച്ച് വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ ആവശ്യപ്രകാരമാണ് കളക്ടർ യോഗം വിളിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ്, കെഎസ്ഇബി ഡാം സേഫ്റ്റി, ഹൈഡൽ ടൂറിസം വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അണക്കെട്ടിൽ നിലവിലുള്ള പരിശോധനകളുടെ ന്യൂനതകൾ യോഗത്തിൽ ചർച്ചയായി. ഡാമിൽ വിവിധ വകുപ്പുകൾ നീരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനമായി. ആവശ്യമെങ്കിൽ കൂടുതല്‍ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും അണക്കെട്ട് പരിസരത്തുള്ള ഫെന്‍സിങ്ങിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.

വിനോദസഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണം നൽകുന്നതിനായി അറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. ഇതിനിടെ അണക്കെട്ടിൽ കടന്ന ഒറ്റപ്പാലം സ്വദേശിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് തുടരുകയാണ്. സ്വമേധയാ വരാൻ തയ്യാറായില്ലെങ്കിൽ മറ്റ് വഴികൾ തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.