സർവീസ് റോഡിൻറെ ഇരുവശങ്ങളും ബന്ധിപ്പിച്ചിട്ടില്ല എന്ന് അറിയാതെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണെന്ന് നാട്ടുകാർ

തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ കോവളം പോറോഡ് പാലത്തിനോട് ചേർന്ന് സർവീസ് റോഡില്ല, വലഞ്ഞ് പ്രദേശവാസികള്‍. സമീപത്തെ സർക്കാർ ആശുപത്രിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കിലോമീറ്റർ ചുറ്റി പോകേണ്ട ഗതികേടിലാണ് പ്രദേശവാസികളുള്ളത്. ഏഴുവർഷം മുമ്പ് പാലം പണി ആരംഭിച്ചപ്പോൾ മുതൽ സർവീസ് റോഡ് ഇല്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. സർവീസ് റോഡ് നിർമ്മിക്കുമെന്ന് അന്ന് അധികൃത പറഞ്ഞെങ്കിലും നടപടികളൊന്നുമുണ്ടായില്ല. പ്രധാന റോഡിന് വേണ്ടി പാലം വന്നതോടെ പോറോഡ് നിവാസികളുടെ യാത്ര ദുരിതത്തിൽ ആയി.

കോവളത്ത് നിന്നാരംഭിക്കുന്ന സർവീസ് റോഡും കല്ലുവെട്ടാൻകുഴിയിൽ നിന്നുള്ള സർവീസ് റോഡും പോറോഡ് അവസാനിക്കും. ഇതിനിടയ്ക്കാണ് ഇവ ബന്ധിപ്പിക്കാൻ പാലം നിർമ്മിക്കാതെ സർവീസ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഇരു വശങ്ങളെയും ബന്ധിപ്പിക്കാൻ സർവീസ് റോഡ് ഇല്ലാതെ വന്നതോടെ താത്കാലികമായി പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ സംവിധാനം അധികൃതർ ഒരുക്കിയിരുന്നു. എന്നാൽ ഇപ്പോൾ അത് കൂറ്റൻ കോൺക്രീറ്റ് പാളികൾ വെച്ച് അടച്ച നിലയിലാണ്. ഇതോടെ വീണ്ടും പ്രദേശവാസികൾ ദുരിതത്തിലായി. സർവീസ് റോഡിൻറെ ഇരുവശങ്ങളും ബന്ധിപ്പിച്ചിട്ടില്ല എന്ന് അറിയാതെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.

ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് സർവീസ് റോഡുകൾ ബന്ധിപ്പിക്കാൻ മാസ്റ്റർപ്ലാൻ തയ്യാറാക്കിയെങ്കിലും നടപടിയായില്ല. ഏകദേശം 200 മീറ്ററോളം നീളമുള്ളതാണ് പ്രധാന റോഡിലെ പാലം. ഇനി സർവീസ് റോഡ് ബന്ധിപ്പിക്കണം എങ്കിൽ ഇത്രയും നീളത്തിൽ 20 മീറ്ററോളം ഉയർത്തി പ്രധാന പാലത്തിന് ഇരുവശത്തും സമാനമായി രണ്ട് പാലങ്ങൾ നിർമ്മിക്കേണ്ട അവസ്ഥയാണ്. ഇതിന് പുറമെ കോവളം മുതൽ ആരംഭിക്കുന്ന റോഡിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം ആണെന്ന് നാട്ടുകാർ പറയുന്നു. ഇരുട്ടിനെ മറയാക്കി മാലിന്യം തള്ളലും ഇവിടെ പതിവാണ്. ദുരവസ്ഥ കൊണ്ട് ജനങ്ങൾ പ്രതിഷേധിക്കുമ്പോൾ അധികൃതർ സ്ഥലത്തെത്തി ഉറപ്പു നൽകി മടങ്ങുന്നത് അല്ലാതെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വനനനനന