'സ്മാര്‍ട്ടാ'കാനൊരുങ്ങി അങ്കണവാടികള്‍; വഴിക്കടവ് പഞ്ചായത്തില്‍ നിര്‍മ്മിക്കുന്നത് ഏഴ് പുതിയ കെട്ടിടങ്ങള്‍
കുട്ടികളുടെ സമഗ്ര വികസനത്തിന് അടിത്തറ പാകാനായി സ്മാര്‍ട്ട് അങ്കണവാടികള്‍ ഒരുങ്ങുന്നു.
മലപ്പുറം: കുഞ്ഞുങ്ങളുടെ മാനസിക, ശാരീരിക, സാമൂഹിക വികസനത്തിന് അടിത്തറ പാകുന്ന അങ്കണവാടികൾ സ്മാർടാക്കാൻ ഒരുങ്ങുകയാണ് വഴിക്കടവ് ഗ്രാമ പഞ്ചായത്ത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഏഴ് പഴയ അങ്കണവാടി കെട്ടിടങ്ങൾ പുതുക്കി നിർമിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
സാമൂഹിക നീതി വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിൽ ഓരോ അങ്കണവാടിക്കും 14,50,000 രൂപയാണ് നിർമാണ ചെലവ്. അടുക്കള, ശുചിമുറി, സ്റ്റെയർകേസ്, ചുറ്റുമതിൽ എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്. കാരാക്കോട്, മേക്കൊരവ, മരുതക്കടവ് എന്നിവിടങ്ങളിൽ അങ്കണവാടികൾ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. നാരോക്കാവ്, മുണ്ട ആശുപത്രിക്കുന്ന്, മടപ്പൊയ്ക, കവളപ്പൊയ്ക എന്നീ മേഖലകളിൽ മാർച്ചിനുള്ളിൽ പണി പൂർത്തിയാക്കും.