മുഹമ്മയിലെ കായൽ നികത്തലിൽ ജില്ലാ ഭരണകൂടത്തിന്റെ വാദങ്ങൾ തള്ളി നാട്ടുകാരും ജനപ്രതിനിധികളും. വിവാദ സ്ഥലം പണ്ടേ പുരയിടം ആയിരുന്നു എന്ന ജില്ലാ ഭരണകൂടത്തിന്റെ വാദം നുണയെന്ന് നാട്ടുകാർ. തണ്ണീർത്തട നിയമത്തിന്റെ ലംഘനം നടന്നത് വ്യക്തമായിട്ടും നടപടിയില്ല.
ആലപ്പുഴ: മുഹമ്മയിൽ വേമ്പനാട് കായലോരം നികത്തി സ്വകാര്യ ബിസിനസ് ഗ്രൂപ്പ് കെട്ടിടം നിർമ്മിച്ചതിൽ ജില്ലാ ഭരണകൂടത്തിന്റെ വാദങ്ങൾ തള്ളി നാട്ടുകാരും ജനപ്രതിനിധികളും. വിവാദ സ്ഥലം പണ്ടേ പുരയിടം ആയിരുന്നു എന്ന ജില്ലാ ഭരണകൂടത്തിന്റെ വാദം നുണയെന്ന് നാട്ടുകാർ പറയുന്നു. കായൽ നികത്തലിന് പിന്നിൽ ഉന്നതതല ഇടപെടൽ നടന്നെന്ന് സ്ഥലം സന്ദർശിച്ച പി പ്രസാദ് എംഎൽഎ ആരോപിച്ചു. എന്നാൽ ഒരു വീഴ്ചയും ഉണ്ടായില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ജില്ലാ ഭരണകൂടം.
വിവാദ സ്ഥലം നേരത്തെ തന്നെ പുരയിടമായിരുന്നുവെന്നും ഇവിടെ ഉണ്ടായിരുന്ന കൽക്കെട്ട് തകർന്ന് കായലിൽ നിന്നുള്ള വെള്ളം കയറിയതിനെ തുടർന്നാണ് കായലാണെന്ന് ആളുകൾക്ക് തോന്നിയതെന്നുമാണ് ജില്ലാ ഭരണകൂടത്തിൻ്റെ വിശദീകരണം. എന്നാൽ കൽക്കെട്ടിന് ഇപ്പുറം ചെമ്മണ്ണ് ഇറക്കി നികത്തിയിരിക്കുകയാണ്. ഇതോടെ ഈ ഭാഗം കായലായിരുന്നുവെന്ന് പകൽ പോലെ വ്യക്തം.
കായലിൽ നിന്ന് 50 മീറ്റർ അകലെ മാത്രമേ കെട്ടിടം നിർമ്മിക്കാവൂ എന്നതാണ് തണ്ണിർത്തട നിയമത്തിലെ വ്യവസ്ഥ. എന്നാൽ കായൽ നികത്തിയ ഭൂമിയിൽ പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ പണിത കെട്ടിടം 10 മീറ്റർ ദൂരപരിധി പോലും പാലിച്ചിട്ടില്ല. എന്നിട്ടും ജില്ലാ ഭരണകൂടം ഉയർത്തുന്ന വാദങ്ങളിലാണ് ജനപ്രതിനിധികളും നാട്ടുകാരും അവിശ്വസനീയത ആരോപിക്കുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള റംസാർ സൈറ്റായി വിജ്ഞാപനം ചെയ്ത കായൽമേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നിരിക്കുന്നത്.


