ഹിറ്റ്ലര്‍ തോറ്റു, മുസോളിന് തോറ്റു, സര്‍ സിപിയും തോറ്റുമടങ്ങി, എന്നിട്ടാണോ ആരിഫ് ഖാൻ എന്ന് കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തെ ബാനര്‍ പറയുന്നു. 

തിരുവനന്തപുരം: ഗവര്‍ണക്കെതിരായ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. കേരളത്തിലെ എല്ലാ കാമ്പസുകളിലേക്കും സമരം വ്യാപിപ്പിച്ചാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്. ഇതിന്റെ ഭാഗമായി കേരള സർവകലാശാല ആസ്ഥാനത്ത് ചാൻസിലർക്കെതിരേ ബാനർ ഉയർത്തി. യൂണിവേഴ്സിറ്റി, ആർട്ട്സ്, സംസ്കൃത കോളേജ് യൂണിറ്റുകളും പ്രതിഷേധ ബാനറുയർത്തി സമരം സംഘടിപ്പിച്ചു. കുമ്പിട്ട് നേടിയവര്‍ക്ക് നിവര്‍ന്ന് നിന്ന് പ്രതിഷേധിക്കുന്നവരെ കാണുന്നത് ഭയമാണ് എന്നാണ് ആര്‍ട്സ് കോളേജിൽ ഉയര്‍ത്തിയ കറുത്ത ബാനറിൽ എഴുതിയിരിക്കുന്നത്. 

മിസ്റ്റര്‍ ചാൻസിലര്‍ ഡോൺട് സ്പിറ്റ് പോയിസൺ ആന്റ് പാൻ പരാഗ് ഓൺ യൂണിവേഴ്സിറ്റീസ്, എന്നും സിപിഐയെ വെട്ടിയ നാടാണേ എന്നും യൂണിവേഴ്സിറ്റി കോളേജ് പ്രതിഷേധ ബാനറിൽ എഴുതി. ആരിഫ് മുഹമ്മദ് ഖാന്റെ കോലവും തൂക്കിയായിരുന്നു ഇവിടെ പ്രതിഷേധം. ഹിറ്റ്ലര്‍ തോറ്റു, മുസോളിന് തോറ്റു, സര്‍ സിപിയും തോറ്റുമടങ്ങി, എന്നിട്ടാണോ ആരിഫ് ഖാൻ എന്ന് കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തെ ബാനര്‍ പറയുന്നു. 

അതേസമയം, എസ്എഫ്ഐ പ്രതിഷേധത്തിനിടെ കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന‍് സെമിനാര്‍ വേദിയിലെത്തി. പരീക്ഷാ ഭവന് സമീപത്ത് എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇതിന് സമീപത്തായുള്ള ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ എത്തിയത്. ഗസ്റ്റ് ഹൗസില്‍നിന്ന് പുറപ്പെടുമ്പോള്‍ എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രോഷം പ്രകടിപ്പിച്ചു. 

പ്രതിഷേധത്തില്‍ അസ്വസ്ഥനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു മണിക്കൂര്‍ താന്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഇവിടെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ ക്രിമിനല്‍ സംഘമാണെന്നും ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്രിമിനല്‍ സംഘമാണെന്ന മുന്‍ പ്രസ്താവന വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ചുകൊണ്ടാണ് സംസാരിച്ചത്. 

'എസ്എഫ്ഐ ക്രിമിനൽ സംഘം'; പ്രതിഷേധത്തിൽ രോഷം പ്രകടിപ്പിച്ച് ഗവർണർ, സെമിനാറില്‍ നിന്ന് വിട്ടുനിന്ന് വി സി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം