മൂന്നാറിൽ യുവാവിനെ കടയിൽ കയറി വെട്ടാൻ ശ്രമം, വനിതാ ജീവനക്കാർ പിടികൂടി െപാലീസിൽ ഏൽപ്പിച്ചു 

മൂന്നാർ: മൂന്നാറിൽ മെഡിക്കൽ സ്റ്റോർ ജീവനക്കാരനെ കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമം. മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ സ്റ്റോറിലാണ് സംഭവം. കടലാർ സ്വദേശിയായ പ്രതിയെ വനിത ജീവക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉച്ചയോടെയാണ് കടലാർ സ്വദേശിയായ മണികണ്ഠനെന്ന യുവാവ് വാക്കത്തിയുമായെത്തി വിൻസ് മെഡിക്കൽ സ്റ്റോറിലെ അജിത്തെന്ന ജീവക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കടയുടെ അകത്ത് പ്രവേശിച്ച യുവാവ് രണ്ട് വട്ടം വാക്കത്തി വീശിയെങ്കിലും ജീവനക്കാരൻ ഒഴിഞ്ഞുമാറുകയായിരുന്നു. 

തുടർന്ന് പ്രതിയെ വനിതാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ അജിത്തുമായി മണികണ്ഠൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് യുവാവ് കടയിലെത്തി ആക്രമിക്കാൻ ശ്രമിച്ചത്. മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read more: ഹരിതകര്‍മ്മസേനയ്ക്ക് കഴിഞ്ഞ വര്‍ഷം നൽകിയത് കോടികൾ; ക്ലീൻ കേരള വഴിയുള്ള മാലിന്യ നീക്കത്തിൽ വൻ കുതിച്ചുചാട്ടം

അതേസമയം, ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ചോദ്യം ചെയ്തതതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഇടുക്കി മുരിക്കാശ്ശേരിയിലാണ് സംഭവം. മൂങ്ങാപ്പാറ സ്വദേശി തടിയംപ്ലാക്കൽ ബാലമുരളിക്കാണ് (32) കുത്തേറ്റത്. ബാലമുരളിയെ കുത്തിയ പ്രതിയെ അഷറഫിനെ(54) പൊലീസ് അറസ്റ്റു ചെയ്തു.ഇടുക്കി മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് സംഭവം നടന്നത്.

ഹോട്ടലിന് സമീപത്ത് മാംസ കച്ചവടം നടത്തുന്ന പതിനാറാംകണ്ടം സ്വദേശി പിച്ചാനിയിൽ അഷറഫ് ആണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. അഷറഫ് എത്തിയ സമയത്ത് ഫാമിലി റൂമിൽ വിദ്യാർത്ഥിനികള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വിദ്യാർത്ഥിനികൾ ഉച്ചത്തിൽ സംസാരിച്ചത് ഇയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ അഷറഫ് വിദ്യാർത്ഥിനികളോട് ദേഷ്യപ്പെട്ടു. ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിയും കൂട്ടുകാരും അഷറഫിനെ ഇത് ചോദ്യം ചെയ്തു. 

തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. ഒടുവിൽ ഹോട്ടൽ ഉടമ ഇടപെട്ട് ഇരുകൂട്ടരെയും മാറ്റി പ്രശ്നം പരിഹരിച്ചു. എന്നാൽ ഭക്ഷണം കഴിച്ചിറങ്ങിയ അഷറഫ് ഇയാളുടെ കടയിൽ പോയി കത്തിയുമായെത്തി ബാലമുരളിയും സുഹ്യത്തുക്കളും ഹോട്ടലിൽ നിന്ന് ഇറങ്ങിയ സമയത്ത് ആക്രമിക്കുകയായിരുന്നു.